പ്രസവ സമയത്ത് കുഞ്ഞിന്റെ തലയറ്റു. എന്‍എച്ച്എസ് ഡോക്ടര്‍ക്കെതിരെ കേസ്. പ്രസവ സമയത്ത് പ്രധാന ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മാഞ്ചസ്റ്റര്‍ മെഡിക്കല്‍ ട്രിബ്യൂണലിലാണ് കേസ് പരിഗണിക്കുന്നത്. 2014 മാര്‍ച്ച് 16നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മാസം തികയുന്നതിന് മുന്‍പ് തന്നെ പ്രസവ വേദന ഉണ്ടായതിനെ തുടര്‍ന്നാണ് ആലീസിനെ (യഥാര്‍ത്ഥ പേരല്ല) ഡന്‍ഡീയിലെ നൈന്‍വെല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്. ആശുപത്രിയിലാകുന്ന സമയത്ത് തന്നെ പ്രസവം സങ്കീര്‍ണ്ണമാകുമെന്ന സൂചനകള്‍ ലഭിച്ചിരുന്നു. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ വൈഷ്ണവി ലക്ഷ്മണിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ആലീസിനെ പരിശോധിച്ചത്. തുടര്‍ന്ന് പ്രസവത്തിനിടയില്‍ കുട്ടിയുടെ തല ശരീരത്തില്‍ നിന്ന് വേര്‍പെടുകയായിരുന്നു.

കുട്ടിയുടെയും അമ്മയുടെയും ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടതിന് ശേഷവും നോര്‍മല്‍ പ്രസവത്തിന് വേണ്ടി ഡോക്ടര്‍മാര്‍ ശ്രമിക്കുകയായിരുന്നു. സിസേറിയന് ശ്രമിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. കൂടാതെ പ്രസവ സമയത്ത് അമ്മയ്ക്ക് അനസ്‌ത്യേഷ്യ നല്‍കുന്നതിലും ഡോക്ടര്‍ വീഴ്ച്ച വരുത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞ് പുറത്തുവരുന്നതിന് മുന്‍പ് തന്നെ തല വേര്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. മാതാപിതാക്കളെ കാണിക്കുന്നതിനായി കുഞ്ഞിന്റെ തല ഡോക്ടര്‍മാര്‍ പിന്നീട് തുന്നിച്ചേര്‍ക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഡോ. വൈഷ്ണവിയെ എന്‍എച്ച്എസ് സസ്‌പെന്റ് ചെയ്തു.

നോര്‍മല്‍ പ്രസവം സാധ്യമല്ലെന്ന് മനസിലായിട്ടും സിസേറിയന് മുതിരാത്തത് ഡോക്ടറുടെ പിഴവാണെന്ന് മാഞ്ചസ്റ്റര്‍ കോടതിയില്‍ വാദമുയര്‍ന്നു. ഡോക്ടറുടെ അശ്രദ്ധയാണ് കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്നും കോടതിയില്‍ വാദമുണ്ടായി. നിങ്ങള്‍ക്ക് ഞാന്‍ മാപ്പു തരില്ലെന്ന് കോടതിയില്‍ വെച്ച് ആലീസ് ഡോ. വൈഷ്ണവിയോട് പറഞ്ഞു. ഡോക്ടറുടെ പേരില്‍ ക്ഷമാപണം നടത്തുന്നതായി അവരുടെ അഭിഭാഷകന്‍ പറഞ്ഞു. നേരത്തെ സ്‌കാന്‍ റിപ്പോര്‍ട്ട് കണ്ടപ്പോള്‍ നഴ്‌സ് പ്രസവം സിസേറിയനിലൂടെയായിരിക്കുമെന്ന് പറഞ്ഞിരുന്നു. ലേബര്‍ റൂമില്‍ വെച്ച് എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ആരും തയ്യാറായിരുന്നില്ലെന്നും ആലീസ് പറഞ്ഞു.