കൊച്ചി ഇടപ്പള്ളിയില്‍ ഊബര്‍ ഈറ്റ്‌സ് ഡെലിവറി ബോയിയെ തല്ലി മൃതപ്രായനാക്കിയ താല്‍ റെസ്റ്റോറന്റില്‍ റെയ്ഡില്‍ പിടിച്ചെടുത്തത് പഴകിയ ഭക്ഷണങ്ങളുടെ കൂമ്പാരം. കൊച്ചി നഗരസഭയുടെ ഭക്ഷ്യവിഭാഗമാണ് റെയ്ഡ് നടത്തിയത്. ഇന്നലെയാണ് കൊച്ചി ഇടപ്പള്ളി മരോട്ടിച്ചോടിന് സമീപം പ്രവര്‍ത്തിക്കുന്ന താല്‍ ഹോട്ടലിന്റെ ഉടമയും ജീവനക്കാരും ചേര്‍ന്ന് ഊബര്‍ ഈറ്റ്‌സ് ഡെലിവറി ബോയ് ആയ ജവഹര്‍ കാരാടിനെ അതിക്രൂരമായി തല്ലിച്ചതച്ചത്. ഇന്നലെ രണ്ട് മണിക്ക് നടന്ന സംഭവത്തില്‍ സോഷ്യല്‍ മീഡിയ വളരെ പ്രതിഷേധത്തോടെയാണ് പ്രതികരിച്ചത്.

രാവിലെ ഒന്‍പത് മണിയോടെയാണ് ഫുഡ് ആന്റ് സേഫ്റ്റി പ്രവര്‍ത്തകര്‍ ഇവിടെ റെയ്ഡിനെത്തിയത്. പാല്‍, ബിരിയാണി അരി, ഇറച്ചി എന്നിവ ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ ഇവര്‍ പിടിച്ചെടുത്തിരുന്നു. നഗരസഭാ കാര്യാലയത്തിന് മുന്നില്‍ ഇവ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഹോട്ടലിന്റെ ഉടമയുടെ മകനും ജീവനക്കാരും ഗുണ്ടാ രീതിയിലാണ് ഇടപെടുന്നതെന്ന പരാതി വ്യാപകമാണ്.

ജീവനക്കാര്‍ക്ക് ഇവിടെ മര്‍ദ്ദനം പതിവാണെന്നും ആരോപണമുണ്ട്. ഇന്നലെയും ജീവനക്കാരന് മര്‍ദ്ദനമേല്‍ക്കുമ്പോള്‍ ഇടപെട്ടതിന്റെ പേരിലാണ് ജവഹര്‍ കാരോടിനു മര്‍ദ്ദനമേറ്റത്. ഒരു സംഘം ആളുകള്‍ വലിഞ്ഞിട്ട് കാരോടിനെ മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ജവഹര്‍ കാരോട് കളമശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം സംഭവത്തില്‍ യുവജനസംഘടനകള്‍ ഹോട്ടലിലേക്ക് അടുത്തദിവസങ്ങളില്‍ മാര്‍ച്ച് നടത്തിയേക്കും. സാമൂഹ്യ പ്രവര്‍ത്തകനായ ജവഹര്‍ കാരോടിന് മര്‍ദ്ദനമേറ്റ സംഭവം അന്വേഷിക്കുമെന്ന് തൃക്കാക്കര എംഎല്‍എ പി.ടി.തോമസ് പറഞ്ഞു. സംഭവം അന്വേഷിക്കേണ്ട ആവശ്യമുണ്ട്. ഒരു ഡിസിസി സെക്രട്ടറിയെ സംഭവം അന്വേഷിക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്നും പി.ടി.തോമസ് പറഞ്ഞു.

ഹോട്ടലിലെ ജീവനക്കാരനെ മര്‍ദിക്കുന്നത് ചോദ്യം ചെയ്തതിനാണ് സാമൂഹിക പ്രവര്‍ത്തകനായ ജവഹര്‍ കരാട് എന്ന യുവാവിനെ ഹോട്ടല്‍ ഉടമസ്ഥന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചത്. സാരമായി പരുക്കേറ്റ ജവഹര്‍ കളമശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. ജീവനക്കാരെ മര്‍ദിക്കുകയും കസ്റ്റമേഴ്സിനോട് മോശമായി പെരുമാറുകയും ചെയ്യുന്നത് ഹോട്ടല്‍ ഉടമസ്ഥന്റെ പതിവു ശൈലിയാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. സോഷ്യല്‍ മീഡിയകളില്‍ സജീവമായ യുവാവിനെതിരേയുള്ള അക്രമത്തില്‍ പ്രതിഷേധം വ്യാപകമാകുകയാണ്.