എംസി റോഡിൽ പുല്ലുവഴിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു കോട്ടയം മരങ്ങാട്ടുപിള്ളി പാലയ്ക്കാട്ടുമല തെരുവത്ത് ടി.ടി. തോമസിന്റെ മകൻ ഡോ. ആകാശ് തോമസ് (26) ആണു മരിച്ചത്.

കാർ ഓടിച്ചിരുന്ന തോമസ് (ജോയി), ഭാര്യ സൂസമ്മ (ഉഷ) എന്നിവരെ ഗുരുതര പരുക്കുകളോടെ ആലുവ ചുണങ്ങംവേലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂസമ്മയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ജർമനിയിൽ എംഡിക്കു പഠിക്കുന്ന ആകാശിനെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്ര അയയ്ക്കുന്നതിനായി പോകുമ്പോൾ ഇന്നലെ പുലർച്ചെ 1.30നു കർത്താവുംപടി റോഡിലേക്കു തിരിയുന്ന ഭാഗത്താണ് അപകടം.

എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചു കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. നാട്ടുകാർ മൂവരെയും ചുണങ്ങംവേലിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ആകാശ് മരിച്ചു. ആകാശ് രണ്ടു മാസമായി നാട്ടിലുണ്ടായിരുന്നു. ഓസ്ട്രേലിയയിലുള്ള സഹോദരങ്ങളെ സന്ദർശിച്ച ശേഷം ജർമനിക്കു പോകാനായിരുന്നു തിരുമാനം. ഇന്നലെ അർധരാത്രിയോടെയാണ് ആകാശും ടി.ടി. തോമസും സൂസമ്മയും പാലയ്ക്കാട്ടുമലയിലെ വീട്ടിൽ നിന്നു യാത്ര തിരിച്ചത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം പാലാ മരിയൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്. പിതാവ് ടി.ടി. തോമസ് റിട്ട. ഹെഡ്മാസ്റ്ററും മാതാവ് സൂസമ്മ റിട്ട. എസ്ബിടി അസി. മാനേജരുമാണ്. ഡോ. ആകാശ് അരുണാപുരം മരിയൻ മെഡിക്കൽ സെന്ററിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ആശിഷ്, ആനന്ദ്.