ലണ്ടന്‍: രോഗികള്‍ പലപ്പോഴും ആശയകുഴപ്പത്തിലാവുന്ന ഭാഷയിലാണ് ഡോക്ടര്‍മാര്‍ നിര്‍ദേശങ്ങള്‍ എഴുതി നല്‍കാറുള്ളത്. രോഗിയെ ആശുപത്രിയിലേക്ക് നിര്‍ദേശിച്ച ജി.പിക്ക് മാത്രമാണ് ചിലപ്പോള്‍ ഇത്തരം മെഡിക്കല്‍ ഭാഷ മനസിലാവുകയുള്ളു. മനസിലാക്കാന്‍ വിഷമം പിടിച്ച ഇത്തരം പ്രയോഗങ്ങളും നീളന്‍ നിര്‍ദേശങ്ങളും രോഗികളെ വലയ്ക്കുന്നതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം സാഹചര്യം ചികിത്സയുടെ ഫലം കുറയ്ക്കുമെന്നും കണ്ടെത്തിയതോടെ സുപ്രധാന നീര്‍ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് അക്കാദമി ഓഫ് റോയല്‍ മെഡിക്കല്‍ കോളേജ്. മെഡിക്കല്‍, ശാസ്ത്രീയ പ്രയോഗങ്ങള്‍ ഒഴിവാക്കി സാധാരണ ഇംഗ്ലീഷില്‍ മാത്രമെ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ചികിത്സാ, രോഗ വിവരങ്ങള്‍ കൈമാറാവു എന്ന് അക്കാദമി ഓഫ് റോയല്‍ മെഡിക്കല്‍ കോളേജ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഇന്നലെയാണ് സുപ്രധാനമായ ഈ ഉത്തരവ് അക്കാദമി ഓഫ് റോയല്‍ മെഡിക്കല്‍ കോളേജ് പുറത്തിറക്കിയിരിക്കുന്നത്. വളരെ ചെറിയ മാറ്റമാണ് ഇതെങ്കിലും വലിയ ഗുണഫലങ്ങള്‍ ഉണ്ടാവുമെന്ന് കിഡ്‌നി സെപെഷ്യലിസ്റ്റായ ഡോ. ഹ്യൂ റെയ്‌നര്‍ ചൂണ്ടികാണിച്ചു. ഏതൊരാള്‍ക്കും വായിച്ചാല്‍ മനസിലാകുന്ന ഭാഷയില്‍ കുറപ്പുകള്‍ എഴുതുന്ന രീതി 2005 മുതല്‍ പ്രാക്ടീസ് ചെയ്യുന്ന വ്യക്തിയാണ് ഡോ. ഹ്യൂ റെയ്‌നര്‍. ഇത് രോഗികളെ വളരെ വലിയ അളവില്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നിലവില്‍ ആശുപത്രികളിലെ വിദഗ്ദ്ധരായ ഡോക്ടറുടെ അടുത്തേക്ക് രോഗികളെ അയക്കുന്നത് ജി.പിമാരാണ്. പരിശോധനയ്ക്ക് ശേഷം വിദഗ്ദ്ധ നിര്‍ദേശങ്ങള്‍ക്ക് ജി.പിക്ക് കൈമാറുകയും ചെയ്യുന്നു. നിര്‍ദേശങ്ങള്‍ അടങ്ങിയ കത്തിന്റെ പകര്‍പ്പ് രോഗികള്‍ക്കും ലഭിക്കും.

നിര്‍ദേശങ്ങള്‍ അടങ്ങിയ കത്തിന്റെ പകര്‍പ്പ് ലഭിച്ചാലും രോഗികള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാകാറില്ല. കത്തിലെ ഭാഷ മെഡിക്കല്‍ പ്രയോഗങ്ങളും വളരെ കടുപ്പമേറിയ വരികളും ഉള്‍പ്പെട്ടതായിരിക്കും. വളരെ സിംപിളായ ഭാഷയില്‍ കാര്യങ്ങള്‍ എഴുതുന്നത് ആശുപത്രി ഡോക്ടറുമായി സംസാരിച്ച കാര്യങ്ങളെ കൃത്യമായി ഓര്‍ത്തെടുക്കാന്‍ രോഗികളെ സഹായിക്കുമെന്ന് അക്കാദമി ഓഫ് റോയല്‍ മെഡിക്കല്‍ കോളേജ് പറയുന്നു. ജി.പിമാരെയും ഇത് സഹായിക്കും. ഭാഷയിലെ സാധാരണത്വം രോഗത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയും ആളുകള്‍ക്ക് നല്‍കും.