ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ വേനൽ കാലത്ത് രാജ്യത്ത് ഉടനീളം പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിനോട് അനുബന്ധിച്ചുള്ള തട്ടിപ്പുകൾ വർധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതേ തുടർന്ന് ഇത്തരം തട്ടിപ്പുകളെ കുറിച്ച് കരുതിയിരിക്കണമെന്ന് പോലീസും കൗൺസിലുകളും ശക്തമായ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. ഓരോ ദിവസം കഴിയുംതോറും തട്ടിപ്പുകാർ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ രീതിയിൽ പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നത് പോലീസിന് കടുത്ത വെല്ലുവിളിയായിട്ടുണ്ട്.
പണമടയ്ക്കാത്ത ഫൈനുകളെ കുറിച്ചുള്ള വ്യാജ ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കുക, കാർഡ് വിവരങ്ങൾ രഹസ്യമായി മോഷ്ടിക്കാൻ സഹായിക്കുന്ന കൃത്രിമ കാർ പാർക്കിംഗ് മെഷീനുകൾ ഉപയോഗിക്കുക തുടങ്ങിയ നിരവധി മാർഗങ്ങൾ ആണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. പാർക്കിംഗ് ഫൈനുകളെ കുറിച്ച് സന്ദേശങ്ങൾ ലഭിച്ചാൽ തട്ടിപ്പാണോ എന്ന് പരിശോധിക്കുവാൻ ചില മാർഗങ്ങൾ വിദഗ്ധർ നിർദ്ദേശിക്കുന്നുണ്ട്. യഥാർത്ഥ പാർക്കിംഗ് പിഴകളിൽ വാഹന രജിസ്ട്രേഷൻ, കുറ്റകൃത്യം നടന്ന സമയം, അത് നടന്ന സ്ഥലം എന്നിവ രേഖപ്പെടുത്തിയിരിക്കും. ഈ മൂന്ന് വിവരങ്ങൾ ഇല്ലെങ്കിൽ അത് ഒരു തട്ടിപ്പാണ് എന്ന് മനസ്സിലാക്കണം.
പാർക്കിങ്ങിനോട് അനുബന്ധിച്ച് മൂന്ന് തരത്തിലുള്ള പിഴകളാണ് ലഭിക്കുന്നത്. കൗൺസിൽ നൽകുന്ന പിഴ ഈടാക്കൽ നോട്ടീസ്, അമിതവേഗത പോലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പോലീസ് നൽകുന്ന പിഴ നോട്ടീസ്, ഒരു സ്വകാര്യ കമ്പനി നൽകുന്ന പാർക്കിംഗ് ചാർജ് നോട്ടീസ് എന്നിവയാണവ. ഇത്തരം ഫൈനുകൾ അടയ്ക്കാവുന്ന രീതിയിൽ വരുന്ന ലിങ്കുകളിൽ ഉടൻ ക്ലിക്ക് ചെയ്ത് പണം അടയ്ക്കുന്നത് ചിലപ്പോൾ തട്ടിപ്പിനിരയാകുന്നതിന് കാരണമാകും. തട്ടിപ്പ് ടെക്സ്റ്റ് മെസ്സേജുകളുടെ ഭാഷാ ഭീഷണിയുടേതായിരിക്കും. ഉദാഹരണത്തിന് ഉടനെ പണം അടച്ചില്ലെങ്കിൽ നിങ്ങളുടെ ലൈസൻസ് റദ്ദാക്കും എന്നു തുടങ്ങിയ മെസ്സേജുകൾ ആളുകളെ പരിഭ്രാന്തിയിലാക്കി പണം തട്ടിയെടുക്കാനുള്ള അടവാണ്. ഈ സ്‌കാം ടെക്‌സ്‌റ്റുകളിലെ ചില ലിങ്കുകൾ നിങ്ങളെ ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റുകൾ പോലെ തോന്നിക്കുന്ന വെബ്‌സൈറ്റുകളിലേക്ക് കൊണ്ടുപോകുന്നു. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ബാങ്കിൻറെ ലോഗിൻ ഐഡിയും പാസ്സ്‌വേർഡും നൽകുന്നത് തട്ടിപ്പുകാർക്ക് നിങ്ങളുടെ വിവരങ്ങൾ മനസ്സിലാകുന്നതിന് സഹായിക്കും. ഏതെങ്കിലും കാരണവശാൽ ഇത്തരം സാഹചര്യത്തിൽ കൂടി കടന്നു പോയിട്ടുണ്ടെങ്കിൽ ഉടനെ തന്നെ ബാങ്കിൻറെ പാസ്സ്‌വേർഡ് മാറ്റേണ്ടതാണ്. ഏതെങ്കിലും തട്ടിപ്പിന് ഇരയായി എന്ന് തോന്നിയാൽ ഉടനെ തന്നെ നിങ്ങളുടെ ബാങ്കിനെ വിവരം അറിയിക്കണം.
Leave a Reply