ചങ്ങനാശേരി കൊലപാതകത്തില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ അറസ്റ്റില്‍. മാങ്ങാനം സ്വദേശികളായ ബിപിന്‍, ബിനോയ് എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നും പിടികൂടിയ പ്രതികളെ ഉടനെ തന്നെ ചങ്ങനാശേരിയിലെത്തിക്കും.യുവാവിനെ കൊന്ന് വീടിന്റെ തറയ്ക്കടിയില്‍ കുഴിച്ചിട്ട കേസിലെ മുഖ്യ പ്രതിയായ മുത്തുകുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ബിനോയ്, ബിപിന്‍ എന്നിവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയനു ശേഷമാണ് മുത്തുകുമാര്‍ കൊല നടത്തിയിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊലപാതക ശേഷം ബിപിനും ബിനോയിയും കോയമ്പത്തൂരിലേക്ക് കടന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചത്. കോയമ്പത്തൂരില്‍ നിന്ന് ബെംഗുളുരിവിലേക്ക് കടന്നെന്ന സൂചന കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലക്കും കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിച്ചിരുന്നു. പിന്നാലെ കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിത്.

കൊല്ലപ്പെട്ട ബിന്ദുമോന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് മുത്തുകുമാറിന് സംശയമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ബിന്ദുമോനെ വീട്ടിലേക്ക് വിളുച്ചുവരുത്തി ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷമാണ് കൊല നടത്തിയെന്നാണ് വിവരം. തറ തുരന്ന് മൃതദേഹം കുഴിച്ചിടുന്നതിനും ബൈക്ക് തോട്ടില്‍ ഉപേക്ഷിക്കുന്നതിനും രണ്ടും മൂന്നും പ്രതികള്‍ സഹായിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡില്‍ കഴിയുന്ന മുത്തുകുമാറിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ഒന്നിച്ചു ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.