ഹൃദ്രോഗത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തു നിന്ന് ഒരാഴ്ചയിലേറെയായി വിട്ടു നിന്ന ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍ തിരിച്ചെത്തുന്നു . ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച വിശ്രമ കാലാവധി പിന്നിടുന്ന ഞായറാഴ്ച മുതല്‍ വീണ്ടും പ്രചാരണ രംഗത്തിറങ്ങാനാണ് സ്ഥാനാര്‍ഥിയുടെ തീരുമാനം.

ആശുപത്രി വിട്ട് ബെന്നി െബഹനാന്‍ മടങ്ങിയെത്തിയതോടെ തൃക്കാക്കരയിലെ അദ്ദേഹത്തിന്‍റെ വീടും പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞു. ക്ഷേമാന്വേഷണവുമായെത്തുന്ന പ്രിയപ്പെട്ടവരോടെല്ലാം സ്നേഹമറിയിച്ച് സ്ഥാനാര്‍ഥിയും സജീവമായി തുടങ്ങി. പൂര്‍ണ വിശ്രമമെന്നൊക്കെയാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നതെങ്കിലും നടപ്പുളള കാര്യമല്ലെന്നാണ് സ്ഥാനാര്‍ഥിയുടെ പക്ഷം.

തന്‍റെ അസാന്നിധ്യം ചാലക്കുടിയിലെ പ്രചാരണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടേയില്ലെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ഥി . രോഗാവസ്ഥ മനസിലാക്കുന്ന ചാലക്കുടിക്കാര്‍ ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷയും ബെന്നി ബെഹനാന്‍ പങ്കുവയ്ക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച പുലര്‍ച്ചെയാണ് ബെന്നി ബെഹനാന് ഹൃദയാഘാതമുണ്ടായതും തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതും.