യു.കെയിലെ പേപ്പര്‍ പ്രിസ്‌ക്രിപ്ഷന്‍ യുഗം അവസാനിക്കുന്നു. ഫാര്‍മസികളില്‍ പുതിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍. നിലവിലുള്ള റെഗുലേഷന്‍സ് അനുസരിച്ച് രോഗിക്ക് നോമിനേറ്റഡ് ഫാര്‍മസികള്‍ ഉണ്ടെങ്കില്‍ മാത്രമെ ഇലക്‌ട്രോണിക് പ്രിസ്‌ക്രിപ്ഷനുകള്‍ ഉപയോഗപ്പെടുത്താനാകൂ. എന്നാല്‍ പുതിയ സംവിധാനത്തില്‍ എല്ലാ രോഗികള്‍ക്ക് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറാന്‍ കഴിയും.

ഡിജിറ്റല്‍ പ്രിസ്‌ക്രിപ്ഷനുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ എടുത്തുമാറ്റുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഇല്ലാതാവുന്നതോടെ പ്രിസ്‌ക്രിപ്ഷന്‍ മേഖല മുഴുവനായും ഡിജിറ്റലാകുമെന്നാണ് സൂചന. ഫാര്‍മസികള്‍ അനുയോജ്യമായ ടെക്‌നോളജികള്‍ കണ്ടെത്തുന്നതോടെ ഇക്കാര്യത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും.

2010ന് ശേഷം ഏതാണ്ട് 60 ശതമാനം വര്‍ദ്ധനവ് ഡിജിറ്റല്‍ പ്രിസ്‌ക്രിപ്ഷന്റെ കാര്യത്തിലുണ്ടായിട്ടുണ്ട്. നിലവില്‍ 7358 ജിപിമാരില്‍ 6842 പേരും 11658 ഫാര്‍മസികളില്‍ 11573 സ്ഥാപനങ്ങളും ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്‍.എച്ച്.എസുകളിലെ ആയിരക്കണക്കിന് ജി.പിമാര്‍ ഡിജിറ്റല്‍ പ്രിസ്‌ക്രിപ്ഷന്‍ രീതി ഇതിനോടകം അവലംബിച്ച് കഴിഞ്ഞിട്ടുണ്ട്. ഡിജിറ്റല്‍ രീതി വലിയ വളര്‍ച്ച നേടിക്കഴിഞ്ഞതായും ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കി.