പാറ്റ്‌ന: രാജ്യം ഇന്നുവരെ കേട്ടിട്ടില്ലാത്ത ഒരു അപൂര്‍വ പ്രണയകഥയിലെ നായകനായിരുന്നു മഥുക് നാഥ് ചൗധരി. അനവധി ബിഹാറി പ്രണയേതാക്കള്‍ക്ക് ഊര്‍ജം പകര്‍ന്ന കാമുകന്‍. 51-ാം വയസ്സില്‍ ഭാര്യയെപ്പോലും ഉപേക്ഷിച്ച് വിദ്യാര്‍ത്ഥിനിയായ കാമുകിക്കൊപ്പം പുതിയ ജീവിതത്തിന് തുടക്കമിട്ടതോടെയാണ് പ്രൊഫസര്‍ വാര്‍ത്തകളില്‍ നിറയുന്നത്. പൊലീസ് അറസ്റ്റ് പോലും നേരിടേണ്ടിവന്നെങ്കിലും മഥുക്കിന്റെയും ജൂലി കുമാരിയുടെയും പ്രണയം അന്താരാഷ്ട്ര മാധ്യമങ്ങളില്‍വരെ വാര്‍ത്തയായി. എന്നാല്‍ സംഭവം നടന്ന പതിമൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ മഥുക് ഇന്ന് ഏകാന്തജീവിതത്തിലാണ്.

ലൗകിക കാര്യങ്ങളില്‍ താത്പര്യം നഷ്ടപ്പെട്ട ജൂലി, ഓഷോയുടെ ആശ്രമത്തിലേക്ക് പോയതോടെ, അദ്ദേഹം ജീവിതത്തില്‍ തനിച്ചായി.എങ്കിലും തിരിച്ചടികളില്‍ തളരാന്‍ 64-കാരനായ പ്രൊഫസ്സര്‍ തയ്യാറല്ല. സാഹചര്യങ്ങള്‍ മാറിക്കൊണ്ടേയിരിക്കുമെന്ന് അദ്ദേഹം പറയുന്നു. ഒരു പതിറ്റാണ്ടോളം ഒരുമിച്ച് ജീവിച്ചപ്പോള്‍, ജൂലിക്ക് ആത്മീയ കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കുകയും അവര്‍ ആ വഴി തിരഞ്ഞെടുക്കുകയും ചെയ്തുവെന്ന് മഥുക് പറയുന്നു. സംഭവിച്ച കാര്യങ്ങളിലൊന്നും തനിക്ക് പ്രത്യേകിച്ച് ദുഃഖമില്ലെന്നും അദ്ദേഹം പറയുന്നു.

പാറ്റ്‌നയിലെ ബിഎന്‍ കോളേജിലെ ഹിന്ദി പ്രൊഫസ്സറായിരുന്നു മഥുക്. അവിടെവച്ചാണ് 21-കാരിയായ ജൂലിയെ 2004-ല്‍ അദ്ദേഹം കണ്ടുമുട്ടിയത്. ഗുരുശിഷ്യ ബന്ധം പിന്നീട് പ്രണയത്തിലേക്ക് നീണ്ടു. സംഭവം വാര്‍ത്തയായതോടെ, മഥുക്കിനെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തു. പിന്നീട് പുറത്താക്കി.

ഉയര്‍ന്ന മാര്‍ക്ക് നല്‍കാമെന്ന് പ്രലോഭിപ്പിച്ച് മഥുക് വിദ്യാര്‍ത്ഥിനികളെ വശത്താക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപണം ഉന്നയിച്ചതോടെ പൊലീസ് മഥുക്കിനെ അറസ്റ്റ് ചെയ്തു. പിന്നീട് നീണ്ട നിയമയുദ്ധങ്ങളുടെ നാളുകളായിരുന്നു.

സ്വത്തിന്റെ മൂന്നിലൊന്ന് നല്‍കാന്‍ തയ്യാറായതോടെയാണ് ഭാര്യ വിവാഹമോചനത്തിന് സമ്മതിച്ചത്.സര്‍വകലാശാല തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടും അദ്ദേഹം കോടതി കയറി. സ്റ്റോക്ക്ഹോമിലുള്ള മകന്‍ പോലും ഉപേക്ഷിച്ച മഥുക്കിന് സുപ്രീം കോടതിയില്‍നിന്നും തിരിച്ചടിയേറ്റു.

ബിഹാര്‍ സര്‍വകലാശാലയില്‍നിന്നും ജെഎന്‍യുവില്‍നിന്നും ബിരുദം നേടിയിട്ടുള്ള ജൂലിക്ക് നാല് വര്‍ഷം മുമ്പാണ് ആത്മീയ പാതയില്‍ സഞ്ചരിക്കണമെന്ന മോഹമുദിച്ചത്. പിന്നീട് പുതുച്ചേരിയിലും ഋഷികേശിലും പുണെയിലെ ഓഷോ ആശ്രമത്തിലുമായി അവര്‍ ജീവിക്കുകയാണ്.

ജൂലി എവിടെയാണെങ്കിലും സന്തോഷത്തോടെ കഴിയട്ടെയെന്നാണ് മഥുക് പറയുന്നത്. പ്രായവ്യത്യാസം തങ്ങള്‍ക്കിടെ ഇപ്പോഴും ഒരു പ്രശ്നമല്ലെന്നും അദ്ദേഹം പറയുന്നു. പട്നയില്‍ വരുമ്പോഴൊക്കെ ഇപ്പോഴും ജൂലി മഥുക്കിനൊപ്പമാണ് താമസിക്കാറ്.

മഥുക്കിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധം തന്നെ പട്നയില്‍ നടന്നിരുന്നു. ഗവര്‍ണറുടെ വീടിന് മുന്നില്‍ മഥുക് നിരാഹാരമിരുന്നു. കോടതിയിലും സര്‍വകലാശാലയുടെ തീരുമാനം ചോദ്യം ചെയ്തു. 2011-ല്‍ അദ്ദേഹത്തെ സര്‍വകലാശാല തിരിച്ചെടുത്തു. എന്നാല്‍, കഴിഞ്ഞവര്‍ഷം വീണ്ടും സസ്പെന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അദ്ദേഹം നൃത്തംവെക്കുന്ന വീഡിയോ യുട്യൂബില്‍ വന്നതാണ് ഇക്കുറി വിവാദമായത്.

2013ല്‍ സര്‍വകലാശാല ശമ്പളക്കുടിശ്ശിക ഇനത്തില്‍ നല്‍കിയ 20 ലക്ഷം രൂപ ഉപയോഗിച്ച് അദ്ദേഹം ജൂലിയ്ക്ക് ആഡംബരകാര്‍ വാങ്ങി നല്‍കി.വാലന്റൈന്‍ സമ്മാനമായാണ് അദ്ദേഹം കാര്‍ നല്‍കിയത്. ഒക്ടോബറില്‍ സര്‍വകലാശാലയില്‍നിന്ന് വിരമിക്കുന്ന അദ്ദേഹം പട്നയിലെ ശാസ്ത്രി നഗറിലുള്ള അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കാണ് ഇപ്പോള്‍ താമസം.

വിരമിക്കലിനുശേഷം വിദ്യാര്‍ത്ഥികള്‍ക്ക് പ്രണയത്തിന്റെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ഭഗല്‍പ്പുരില്‍ പ്രേം പാഠശാലയ്ക്ക് തുടക്കമിടാനുള്ള ഒരുക്കത്തിലാണദ്ദേഹം. എന്തായാലും ഇന്ത്യയിലെ പ്രേമ അധ്യാപകന്‍ തനിച്ചാണെങ്കിലും സന്തോഷത്തിലാണ്.