ഇഞ്ചുറി ടൈമില്‍ ജൂഡ് ബെല്ലിങ്ങാമും അധികസമയത്ത് ഹാരി കെയ്നും ഇംഗ്ലീഷ് പടയുടെ രക്ഷക്കെത്തി. തോല്‍വിയുടെ വക്കില്‍ നിന്ന് അവിശ്വസനീയമാം വിധം ഇംഗ്ലണ്ട് ജയിച്ചുകയറി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്ലൊവാക്യയെ കീഴടക്കി ഇംഗ്ലണ്ട് യൂറോകപ്പ് ക്വാര്‍ട്ടറിലെത്തി. ഒരു ഗോളിന് പിന്നിട്ടുനിന്ന സൗത്ത് ഗേറ്റും സംഘവും കളിയവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് തിരിച്ചടിച്ചടിച്ചത്. ജൂഡ് ബെല്ലിങ്ങാമാണ് ഇംഗ്ലണ്ടിന്റെ രക്ഷകനായി അവതരിച്ചത്. 95-ാം മിനിറ്റിലെ ഉഗ്രന്‍ ബൈസിക്കിള്‍ കിക്ക് ഗോളിലൂടെയാണ് സ്ലൊവാക്യയോട് സമനിലപിടിച്ചത്. അതോടെ മത്സരം 1-1 എന്ന നിലയിലായി. അധികസമയത്ത് ഹാരി കെയ്‌നും ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് ജയത്തോടെ മടങ്ങി. നേരത്തേ 25-ാം മിനിറ്റില്‍ ഇവാന്‍ ഷ്രാന്‍സാണ് സ്ലൊവാക്യയ്ക്കായി ലക്ഷ്യം കണ്ടത്. മത്സരത്തിനുടനീളം ഇരുടീമുകളും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

ഇരു ടീമുകളും തുടക്കത്തില്‍ തന്നെ ആക്രമിച്ചാണ് കളിച്ചത്. ആദ്യ പതിനഞ്ച് മിനിറ്റിനുള്ളില്‍ തന്നെ നിരവധി മുന്നേറ്റങ്ങളാണ് ഇംഗ്ലീഷ് പടയും സ്ലൊവാക്യയും നടത്തിയത്. പന്ത് കൈവശം വെച്ച് കളിച്ചത് ഇംഗ്ലണ്ടായിരുന്നു. എന്നാല്‍ കിട്ടിയ അവസരങ്ങളില്‍ സ്ലൊവാക്യ കിടിലന്‍ കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തി. അത് തടയാന്‍ ഇംഗ്ലീഷ് പ്രതിരോധം നന്നായി ബുദ്ധിമുട്ടി. തുടക്കത്തില്‍ തന്നെ മൂന്ന് മഞ്ഞ കാര്‍ഡുകളാണ് ഇംഗ്ലണ്ട് ടീമിന് ലഭിച്ചത്. ഇംഗ്ലണ്ട് സ്ലൊവാക്യന്‍ ബോക്‌സിലേക്ക് ഇരച്ചെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.

പിന്നാലെ 25-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് സ്ലൊവാക്യ മുന്നിലെത്തി. ഇവാന്‍ ഷ്രാന്‍സാണ് ടീമിനായി ലക്ഷ്യം കണ്ടത്. പ്രതിരോധതാരം ഡെന്നിസ് വാവ്‌റോ ഇംഗ്ലണ്ട് ബോക്‌സിലേക്ക് പന്ത് ഉയര്‍ത്തിയടിച്ചതാണ് ഗോളിലേക്ക് വഴി തുറന്നത്. പിന്നാലെ സ്ലൊവാക്യന്‍ താരത്തിന്റെ ഹെഡര്‍ വഴി പന്ത് സ്‌ട്രൈക്കര്‍ ഡേവിഡ് സ്‌ട്രെലക്കിന്റെ കാലിലെത്തി. ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി ബോക്‌സിലേക്ക് ആ സമയം ഓടിയെത്തിയ ഷ്രാന്‍സിന് സുന്ദരമായി സ്‌ട്രെലക് അസിസ്റ്റ് നല്‍കി. അത് വലയിലേക്ക് തട്ടിയിടേണ്ട ജോലിയേ താരത്തിനുണ്ടായുള്ളൂ.

ഗോള്‍ വീണതിന് ശേഷം സൗത്ത്‌ഗേറ്റും സംഘവും തിരിച്ചടിക്കാനായി മുന്നേറ്റം ശക്തമാക്കി. വിങ്ങുകളിലൂടെയാണ് കൂടുതലായും അവസരങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍ സ്ലൊവാക്യന്‍ പ്രതിരോധം ഭേദിക്കാനയില്ല. അതോടെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇംഗ്ലണ്ടിനായി ഫോഡന്‍ വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡാണെന്ന് കണ്ടെത്തിയതോടെ ഗോള്‍ നിഷേധിച്ചു. പിന്നാലെ ഇംഗ്ലീഷ് പട മുന്നേറ്റങ്ങള്‍ ശക്തമാക്കി. പരിക്കേറ്റ കീരന്‍ ട്രിപ്പിയറിനെ പിന്‍വലിച്ച് സൗത്ത്‌ഗേറ്റ് സ്‌ട്രൈക്കര്‍ കോള്‍ പാമറിനെ കളത്തിലിറക്കി. ബെല്ലിങ്ങാമും സാക്കയും സ്ലൊവാക്യന്‍ ബോക്‌സിലേക്ക് പലതവണ പന്തെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

77-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് മികച്ച അവസരം ലഭിച്ചു. ഇടതുവിങ്ങില്‍ നിന്ന് ലഭിച്ച ഫ്രീകിക്കില്‍ ഹാരി കെയ്ന്‍ തലവെച്ചെങ്കിലും പന്ത് ഗോള്‍ പോസ്റ്റിന് പുറത്തുപോയി. സാക്ക ഇടതുവിങ്ങിലേക്ക് മാറി കളിമെനഞ്ഞു. 80-ാം മിനിറ്റില്‍ ഡെക്ലന്‍ റൈസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. റീബൗണ്ടില്‍ കെയ്ന്‍ ഷോട്ടുതിര്‍ത്തെങ്കിലും ബാറിന് മുകളിലൂടെ പോയി. അവസാനമിനിറ്റുകളില്‍ ആക്രമണങ്ങളുടെ കെട്ടഴിച്ചുവിട്ടെങ്കിലും സ്ലൊവാക്യന്‍ പ്രതിരോധം മികച്ചുനിന്നു. എന്നാല്‍ ഇഞ്ചുറിടൈമില്‍ ഇംഗ്ലീഷ്പടയ്്ക്ക് ജീവന്‍ നല്‍കി ജൂഡ് ബെല്ലിങ്ങാമിന്റെ ഗോളെത്തി. 95-ാം മിനിറ്റില്‍ ത്രോയില്‍ നിന്നാണ് ഗോള്‍ പിറന്നത്. സ്ലൊവാക്യന്‍ ബോക്‌സിനുള്ളില്‍ നിന്ന് ഉഗ്രന്‍ ബൈസിക്കിള്‍ കിക്കിലൂടെ വലകുലുക്കിയ താരം മത്സരത്തിലേക്ക് ടീമിനെ തിരിച്ചെത്തിച്ചു. സ്‌കോര്‍ 1-1 എന്ന നിലയിലായി. കളി അധികസമയത്തേക്ക് നീണ്ടു.

അധികസമയത്തിന്റെ ആദ്യ മിനിറ്റില്‍ വീണ്ടും ഇംഗ്ലീഷ് പടയുടെ ഗോളെത്തി. 91-ാം മിനിറ്റില്‍ ഹാരി കെയ്നാണ് ലക്ഷ്യം കണ്ടത്. പോസ്റ്റിലേക്ക് ഇംഗ്ലീഷ് താരം എസെ ഉതിര്‍ത്ത ഷോട്ടില്‍ നിന്നാണ് തുടക്കം. ഉയര്‍ന്ന പന്ത് ഹെഡറിലൂടെ ഇവാന്‍ ടോണി ഹാരി കെയ്ന് നല്‍കി. മറ്റൊരു ഹെഡറിലൂടെ കെയ്ന്‍ വലകുലുക്കി. ഇതോടെ ഇംഗ്ലണ്ട് മുന്നിലെത്തി. അധികസമയത്തിന്റെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് മുന്നിട്ടുനിന്നു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ സ്ലൊവാക്യയ്ക്കായില്ല. അതോടെ ത്രില്ലറിനൊടുക്കം ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക് മുന്നേറി.