ശാസ്താംകോട്ടയിൽ വിളിപ്പുറത്ത് മദ്യം വീട്ടിലെത്തിച്ച് വിൽപ്പന നടത്തിയിരുന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പോരുവഴി ശാസ്താംനടയ്ക്ക് സമീപം താമസിക്കുന്ന കൃഷ്ണതീർഥംവീട്ടിൽ കൃഷ്ണകുമാർ (39) ആണ് പിടിയിലായത്. ഫോൺ വഴി ആവശ്യപ്പെട്ടവർക്ക് ഏത് ബ്രാൻഡ് വിദേശമദ്യവും വാതിൽപ്പടിയിലെത്തിച്ച് നൽകുന്നതായിരുന്നു ഇയാളുടെ പ്രവർത്തനരീതി. ഏറെ നാളായി നിരീക്ഷണത്തിലുണ്ടായിരുന്ന പ്രതിയെ മുതുപിലാക്കാട് ഭാഗത്ത് സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തുന്നതിനിടെയാണ് ശാസ്താംകോട്ട എക്സൈസ് സർക്കിൾ സംഘം കൈയോടെ പിടികൂടിയത്.
ഇയാളിൽ നിന്ന് എട്ട് ലിറ്റർ വിദേശമദ്യം, സ്കൂട്ടർ, പാൻമസാല, കൂടാതെ നാല്പത്തിരണ്ടായിരത്തോളം രൂപയും പിടിച്ചെടുത്തു. കുന്നത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈശാഖ് വി. പിള്ളയുടെ നിർദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ സൂര്യയും സംഘവുമാണ് നടപടി സ്വീകരിച്ചത്. ആവശ്യക്കാർക്ക് ഏത് സ്ഥലത്തേക്കും കുറഞ്ഞ തുകയ്ക്ക് മദ്യം എത്തിച്ചു നൽകിയതിനാൽ ഇടപാടുകാർ ഏറെയുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മുൻപും അനധികൃത മദ്യവിൽപ്പന കേസുകളിൽ കൃഷ്ണകുമാർ എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. വീട്ടിലെ പൂജാമുറിയിൽ നിന്ന് 20 ലിറ്ററോളം മദ്യവും പണവും സ്കൂട്ടറും പിടിച്ചെടുത്ത സംഭവവും, സിനിമാപറമ്പ്–നെടിയവിള റൂട്ടിലെ പെട്രോൾ പമ്പിന് പിന്നിലെ കാടുപിടിച്ച പ്രദേശത്ത് മദ്യക്കച്ചവടം നടത്തുന്നതിനിടെ ഓടി രക്ഷപ്പെട്ടതുമുൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് അധികൃതർ പറഞ്ഞു. ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും സ്കൂട്ടറിൽ സ്ഥലംവിടുകയായിരുന്നു ഇയാളുടെ പതിവെന്നും ഇതുവഴി പിടികൂടുന്നത് ഏറെ പ്രയാസമായിരുന്നുവെന്നും ഇൻസ്പെക്ടർ സൂര്യ വ്യക്തമാക്കി.











Leave a Reply