ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതിന്റെ അലയൊലികൾ ഇങ്ങ് കേരളത്തിലും; പ്രത്യേകിച്ച് ഉത്തര മലബാറിൽ. കാസർകോട്, കണ്ണൂർ ജില്ലകളിൽനിന്നുള്ള നൂറുകണക്കിനാളുകൾ ഇസ്രയേലിൽ പ്രവാസികളായുള്ളതാണ് കാരണം. പ്രത്യാക്രമണമുണ്ടാകാനിടയുള്ളതിനാൽ ഇസ്രയേലിൽ എല്ലാവരും അതിജാഗ്രതയിലാണെങ്കിൽ നാട്ടിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആശങ്കയിലും ഭീതിയിലുമാണ്.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽനിന്നുള്ളവർ ഇസ്രയേലിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളുടെ മലയോരമേഖലയിലെ പല കുടുംബങ്ങളിൽനിന്നും ഒരാളെങ്കിലും ഇതിൽ ഉൾപ്പെടും. ചില കുടുംബങ്ങളിൽ മക്കളെല്ലാം അവിടെയാണ്. മാതാപിതാക്കൾ മാത്രമാണ് നാട്ടിലുള്ളത്. കാർഷികമേഖലയിലും ഫാക്ടറികളിലും കെയർ ഗിവർമാരായി ജോലിചെയ്യുന്നവരാണ് കൂടുതൽ.
ജാഗ്രതാ മുന്നറിയിപ്പുണ്ടായിരുന്നുവെന്നല്ലാതെ ജറുസലേമിൽ എല്ലാം ശാന്തമാണെന്ന് അവിടെ കെയർഗിവറായി ജോലിചെയ്യുന്ന വെള്ളരിക്കുണ്ട് സ്വദേശിനി പറഞ്ഞു. വ്യാഴാഴ്ച രാത്രി 10.30 മുതൽ 11 വരെ ഭൂഗർഭ ഷെൽട്ടറിലേക്ക് മാറാൻ നിർദേശമുണ്ടായിരുന്നു. പിന്നീട് വെള്ളിയാഴ്ച പുലർച്ചെ മൂന്നുമുതൽ പലതവണ മുന്നറിയിപ്പ് അലാറം ഉയർന്നു. എന്നാൽ പ്രശ്നമൊന്നുമുണ്ടായില്ല. വെള്ളിയാഴ്ച ഉച്ചവരെ സ്കൂൾ ഉണ്ടാകേണ്ടതാണെങ്കിലും അവധിയായിരുന്നു.
2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനുശേഷം സൈറൺ മുഴങ്ങുന്നതും മൊബൈൽ ഫോണുകളിൽ ജാഗ്രതാ അലാമും പതിവാണ്. ചിലപ്പോൾ ഭൂഗർഭ ഷെൽട്ടറിലേക്ക് മാറേണ്ടിവരും. അല്ലെങ്കിൽ സ്റ്റെയർകേസിന് കീഴിലും മറ്റും കയറിയിരിക്കും. മുന്നറിയിപ്പ് സമയം കഴിയുമ്പോൾ പുറത്തുവരും. ഇതെല്ലാം ഇപ്പോൾ പരിചിതമായിക്കഴിഞ്ഞു -അവർ പറഞ്ഞു.
ദീർഘദൂര തീവണ്ടികളും ബസുകളും വെള്ളിയാഴ്ച സർവീസ് നടത്തിയില്ലെന്ന് കെയർഗിവറായി ജോലിചെയ്യുന്ന രാജപുരം സ്വദേശിനി പറഞ്ഞു. വിമാനത്താവളം അടച്ചിരിക്കുകയാണ്. മെട്രോ സർവീസുണ്ടായിരുന്നു.
ഇസ്രയേലിലെ റാനാനാ നഗരത്തിൽ വെള്ളിയാഴ്ച അല്പം തിരക്ക് കൂടുതലായിരുന്നുവെന്ന് അവിടെ കെയർഗിവറായി ജോലിചെയ്യുന്ന തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി അഖിൽ അൽഫോൻസ് പറഞ്ഞു. ശനിയാഴ്ച സാബത്തായതിനാൽ കടകൾക്ക് അവധിയാണ്. വെള്ളിയാഴ്ച പുലർച്ചെ മൂന്നിന് മുന്നറിയിപ്പ് സൈറണുണ്ടായിരുന്നു. ഡ്രോൺ, മിസൈൽ ആക്രമണത്തിന് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. അനാവശ്യമായി പുറത്തുപോകരുതെന്നും വിനോദയാത്രകൾ ഒഴിവാക്കണമെന്നും എംബസിയിൽനിന്ന് മുന്നറിയിപ്പ് സന്ദേശമുണ്ടായിരുന്നു.
നാലുവർഷമായി ഇസ്രയേലിൽ ജോലിചെയ്യുന്നു. സ്വന്തം പൗരന്മാരെപ്പോലെയാണ് അവർ പ്രവാസികളെയും നോക്കുന്നത്. 2023 ഒക്ടോബർ ഏഴിന് ബന്ദികളായി പിടിച്ചുകൊണ്ടുപോയവരെ സ്വതന്ത്രരാക്കാത്തതിനാലാണ് ഇസ്രയേൽ ഹമാസിനെയും ഇപ്പോൾ അവരെ പിന്തുണയ്ക്കുന്ന ഇറാനെയും ആക്രമിച്ചത്. ബന്ദികളെ വിട്ടയച്ചാൽ തീരുന്ന പ്രശ്നമാണ്. ഇസ്രയേൽ പൗരന്മാർക്കും യുദ്ധത്തോട് വലിയ താത്പര്യമില്ല -അഖിൽ പറഞ്ഞു.
Leave a Reply