ലണ്ടന്‍: എന്‍എച്ച്എസില്‍ നടപ്പാക്കുന്ന ഫണ്ട് വെട്ടിക്കുറയ്ക്കലുകള്‍ ബാധിക്കുന്നത് കുട്ടികളുടെ ചികിത്സാമേഖലയെ. ക്യാന്‍സര്‍ നിര്‍ണയം, കുട്ടികളില്‍ ആവശ്യമായ സങ്കീര്‍ണ്ണമായ ചികിത്സകള്‍ എന്നിവയുടെ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാനാണ് പദ്ധതിയെന്നാണ് വിവരം. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെങ്കിലും ചികിത്സാരംഗത്ത് ഇത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ക്യാംപെയിനര്‍മാര്‍ പറയുന്നു. സൗത്ത് ഗ്ലോസ്റ്റര്‍ഷയര്‍ ക്ലിനിക്കല്‍ കമ്മീഷനിംഗ് ഗ്രൂപ്പ് തയ്യാറാക്കിയ പദ്ധതി വിവരാവകാശ നിയമമനുസരിച്ചാണ് പുറത്തായത്.

അത്ര അത്യാവശ്യമല്ലാത്ത ഓപ്പറേഷനുകളും ഈ പദ്ധതിയനുസരിച്ച് സൗജന്യത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടേക്കും. നിര്‍ദ്ദയമായ ഫണ്ട് വെട്ടിച്ചുരുക്കല്‍ എന്ന് വിമര്‍ശകര്‍ വിശേഷിപ്പിക്കുന്ന നടപടികള്‍ക്ക് ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഇത്. 38 ഡിഗ്രീസ് എന്ന ക്യാംപെയിന്‍ ഗ്രൂപ്പാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. ഇംഗ്ലണ്ടിലെ 13 മേഖലകളിലെ എന്‍എച്ച്എസ് സേവനദാതാക്കളോട് ഇവ നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സൗത്ത് ഗ്ലോസ്റ്റര്‍ഷയറില്‍ 5 ദശലക്ഷം പൗണ്ടിന്റെ ലോക്കല്‍ സര്‍വീസുകളാണ് കൂടുതലായി വെട്ടിച്ചുരുക്കുന്നത്. എന്‍എച്ച്എസ് റെഗുലേറ്റര്‍മാര്‍ നടത്തുന്ന ഈ സേവനങ്ങള്‍ കുറയ്ക്കുന്നതിലൂടെ 250 മില്യന്‍ മിച്ചം പിടിക്കാനാണ് ശ്രമം. ക്യാന്‍സര്‍ നിര്‍ണ്ണയം, ന്യൂറോളജിക്കല്‍ റിഹാബിലിറ്റേഷന്‍, അപകടങ്ങള്‍ മൂലമോ അല്ലാതെയ ഉണ്ടാകുന്ന വൈകല്യങ്ങള്‍ ഉള്ളവരെ പുനരധിവസിപ്പിക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്ക് നല്‍കിവന്നിരുന്ന ഫണ്ടുകളാണ് ഇല്ലാതാകുന്നത്.