തിരുവനന്തപുരം വർക്കലയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ദളവാപുരം സ്വദേശി പ്രതാപൻ (62), ഭാര്യ ഷേർലി (53), മകൻ അഖിൽ (29), മരുമകൾ അഭിരാമി (25), പേരക്കുട്ടി റയാൻ (8 മാസം) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.

മൂത്ത മകൻ നിഹുൽ ഗുരുതരാവസ്ഥയിൽ പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഇരുനില വീടിന്‍റെ അകത്തെ എല്ലാ മുറികളിലേക്കും തീപരുകയായിരുന്നു. വീട്ടില്‍ നിന്ന് പുക ഉയരുന്നതുകണ്ട് പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി തീ അണച്ചാണ് എല്ലാവരെയും പുറത്തെത്തിച്ചത്. ഒരാള്‍ക്ക് മാത്രമേ അപ്പോള്‍ ജീവനുണ്ടായിരുന്നുള്ളൂ. വീടിന് പുറത്തുനിര്‍ത്തിയിട്ട കാറും കത്തിനശിച്ചു.

എല്ലാവരും ഉറങ്ങുകയായിരുന്നതിനാല്‍ എന്താണ് സംഭവിക്കുന്നതെന്ന് കുടുംബാംഗങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാവില്ലെന്നും വീടിനുള്ളില്‍ കുടുങ്ങിപ്പോയതാവാമെന്നുമാണ് ഫയര്‍ഫോഴ്സിന്‍റെ പ്രാഥമിക നിഗമനം. പച്ചക്കറി വ്യാപാരിയാണ് പ്രതാപന്‍. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക സൂചന. മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നത് ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.