ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കാട്ടുതീയുടെ എണ്ണത്തിൽ ഏഴ് മടങ്ങ് വർദ്ധനവുണ്ടായതിന് പിന്നാലെ യുകെയിലെ അഗ്നിശമന സേനാ മേധാവികൾ വീടിൻെറ പുറത്ത് തീ ഇടുന്നതും ബാർബിക്യൂകളും ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി. താപനില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ടിൽ ഉടനീളം ആംബർ ഹീറ്റ് അലേർട്ട് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വർഷം ഇതിനോടകം തന്നെ യുകെയിൽ 500-ലധികം കാട്ടുതീകൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 717% വർദ്ധനവാണ് നിലവിൽ ഉണ്ടായിരിക്കുന്നത്.
യുകെ ഫയർ ആൻഡ് റെസ്ക്യൂ സർവീസുകളെ പ്രതിനിധീകരിക്കുന്ന നാഷണൽ ഫയർ ചീഫ്സ് കൗൺസിൽ (NFCC) പ്രകാരം, ജനുവരി 1 മുതൽ 564 തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. രാജ്യത്തെ താപനില ഉയരുന്ന സാഹചര്യത്തിൽ കണക്കുകൾ ഇനിയും കൂടുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. യുകെയിലെ മിക്ക കാട്ടുതീകളും മനുഷ്യൻെറ പ്രാവർത്തികൾ മൂലമാണ് ഉണ്ടാകുന്നത്. തുറസ്സായ ഗ്രാമപ്രദേശങ്ങളിലും, പാർക്കുകളിലും, ചതുപ്പുനില പ്രദേശങ്ങളിലും ഡിസ്പോസിബിൾ ബാർബിക്യൂകൾ ഉപയോഗിക്കരുതെന്നും, സിഗരറ്റുകൾ, തീപ്പെട്ടികൾ, ഗ്ലാസ് കുപ്പികൾ എന്നിവ മൂലം ഉണങ്ങി കിടക്കുന്ന ചെടികളിൽ തീപിടിക്കാൻ സാധ്യത ഉണ്ടെന്നും അധികൃതർ പറയുന്നു.
കാട്ടുതീയുടെ വർദ്ധനവ് കാരണം യുകെയിലെ അഗ്നിശമന സേനയും രക്ഷാ സേവനങ്ങളും ഇതിനകം തന്നെ കടുത്ത സമ്മർദ്ദത്തിലാണെന്ന് നാഷണൽ ഫയർ ചീഫ്സ് കൗൺസിൽ (NFCC) ചെയർമാനായ ഫിൽ ഗാരിഗൻ പറയുന്നു. ഗ്രാമപ്രദേശങ്ങൾക്ക് സമീപം ഇടയ്ക്കിടെ ഉണ്ടാകുന്ന കാട്ടുതീ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. താപനില ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഒരു ചെറിയ പിഴവ് പോലും വിനാശകരമായ തീപിടുത്തങ്ങൾക്ക് കാരണമാകാം. ആംബർ ഹീറ്റ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രായമായവരും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (UKHSA) മുന്നറിയിപ്പ് നൽകി. ഭാവിയിൽ താപനില 40°C കൂടുതൽ പോകുമെന്നും 45°C വരെ എത്താൻ സാധ്യത ഉണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Leave a Reply