സ്വന്തം ലേഖകൻ

കേരള :- ആലുവയിൽ കൊറോണ ബാധ മൂലം മരിച്ച കന്യാസ്ത്രി സിസ്റ്റർ ക്ലെയറിന്റെ ശവസംസ്കാരത്തെ സംബന്ധിച്ച്‌ ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി കന്യാസ്ത്രി സമൂഹം. യാഥാർത്ഥ്യങ്ങൾ എന്തെന്ന് അറിയാത്തവരാണ് സോഷ്യൽ മീഡിയകളിലൂടെ അപകീർത്തിപരമായ പോസ്റ്റുകൾ ഇടുന്നത് എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സഹപ്രവർത്തകയും, ഹോസ്പിറ്റലിന്റെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററുമായ സിസ്റ്റർ ലിനറ്റ് കുറ്റപ്പെടുത്തി.

15 – ാം തീയതി രാവിലെ 11 മണിക്കാണ് പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് സിസ്റ്ററിനെ ആശുപത്രിയിൽ എത്തിച്ചത്. മുൻപ് തന്നെ ഹൃദ്രോഗത്തിനും, പ്രമേഹത്തിനും സിസ്റ്റർ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ എത്തിച്ച ഉടൻതന്നെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയും, വേണ്ടതായ ചികിത്സകൾ നൽകുകയും ചെയ്തു എന്ന് സിസ്റ്റർ ലിനറ്റ് പറഞ്ഞു. വൈകുന്നേരമായപ്പോഴേക്കും ശ്വാസതടസ്സം വർദ്ധിച്ചതിനെ തുടർന്ന് നില വഷളായി. ഓക്സിജൻ നൽകിയെങ്കിലും സാച്ചുറേഷൻ ലെവൽ കുറഞ്ഞു. പിന്നീട് കാർഡിയാക് അറസ്റ്റ് സംഭവിക്കുകയും ചെയ്തതോടെ മരണം സംഭവിക്കുകയാണ് ചെയ്തത്.

കോവിഡ് 19 രോഗബാധ ഉണ്ടോ എന്ന സംശയത്തെ തുടർന്ന് സിസ്റ്ററിന്റെ സ്രവം പരിശോധനയ്ക്കായി എടുത്തിരുന്നു എന്നും അവർ പറയുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു തന്നെയാണ് സിസ്റ്ററിന്റെ മരണസമയത്തും പിന്നീടും പ്രവർത്തിച്ചത്. കൊറോണ ബാധ ഉണ്ടെന്ന സംശയത്തെത്തുടർന്ന് മൊബൈൽ മോർച്ചറിയിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് മൃതദേഹം സൂക്ഷിച്ചത്. പതിനാറാം തീയതി 11 മണിയോടെയാണ് സിസ്റ്റർ കോവിഡ് പോസിറ്റീവ് ആണെന്ന റിപ്പോർട്ട് പുറത്തുവന്നത്. തുടർന്ന് മഠം വക സെമിത്തേരിയിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം തയ്യാറാക്കിയ 10 അടി താഴ്ചയുള്ള കുഴിയിൽ സംസ്കരിക്കാൻ തീരുമാനിച്ചു.

ആറു പേർക്ക് മാത്രമാണ് ശവ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുവാനുള്ള അനുമതി ഉണ്ടായിരുന്നത്. എന്നാൽ സിസ്റ്റേഴ്സിനു മാത്രം ഇത്രയും ചെയ്യുവാൻ സാധിക്കാത്തതിനാൽ, പിന്നീട് ക്രിമേഷനുള്ള നടപടികൾ സ്വീകരിച്ചതായി അവർ പറയുന്നു. എംഎൽഎ, കളക്ടർ, ആരോഗ്യ ഇൻസ്പെക്ടർ തുടങ്ങിയവരുടെയെല്ലാം സഹായം അഭ്യർത്ഥിച്ചു. പിന്നീട് നാല് മണിയോടുകൂടി സർക്കാർ അയച്ച ആംബുലൻസിൽ മൃതദേഹം ശവസംസ്കാരത്തിനായി കൊണ്ടുപോകാനായി തുടങ്ങിയപ്പോഴാണ്, ക്രിമേഷൻ അല്ല മറിച്ച് സെമിത്തേരിയിൽ തന്നെ അടക്കാനുള്ള ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചത്. പിന്നീട് ജെസിബി ഉപയോഗിച്ച് കുഴി ക്രമീകരിച്ച് മൃതദേഹം സെമിത്തേരിയിൽ തന്നെയാണ് അടക്കിയത് എന്ന് സിസ്റ്റർ ലിനറ്റ് പറഞ്ഞു. തങ്ങളുടെ പ്രതിസന്ധിയിൽ തങ്ങളോടൊപ്പം നിന്ന എല്ലാവരോടുമുള്ള നന്ദിയും സിസ്റ്റർ അറിയിച്ചു.