കൊച്ചി ∙ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയ രാജ്യത്തെ ആദ്യ റെയിൽവേ സ്റ്റേഷനും അതിനു മുകളിലായി നിർമിച്ച പഞ്ചനക്ഷത്ര ഹോട്ടൽ കോംപ്ലക്സും പ്രധാനമന്ത്രി നരേന്ദ്ര മോദി 16ന് നാടിനു സമർപ്പിക്കും. ഗുജറാത്തിലെ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനാണു പൊതു പങ്കാളിത്തത്തോടെ മുഖം മിനുക്കിയത്. റെയിൽവേ സ്റ്റേഷനു മുകളിൽ 318 മുറികളുള്ള പഞ്ചനക്ഷ്രത ഹോട്ടലാണു സ്ഥാപിച്ചിരിക്കുന്നത്. 790 കോടി രൂപയാണു നിർമാണ ചെലവ്.

സ്റ്റേഷനു സമീപമുള്ള മഹാത്മ മന്ദിർ കൺവൻഷൻ സെന്ററിൽ സമ്മേളനങ്ങൾക്കും മറ്റും വരുന്നവരെ ലക്ഷ്യമിട്ടാണു ഹോട്ടൽ സ്ഥാപിച്ചത്. ഗുജറാത്ത് സർക്കാരിന്റെ ഗാന്ധിനഗർ റെയിൽവേ ആൻഡ് അർബൻ ഡവലപ്മെന്റ് കമ്പനിയുമായി (ഗരുഡ്) സഹകരിച്ചാണ് ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡവലപ്മെന്റ് കോർപറേഷൻ (ഐആർഎസ്ഡിസി) പദ്ധതി നടപ്പാക്കിയത്. 11 നിലകളുള്ള 2 ടവറുകളും 9 നിലകളുള്ള ഒരു ടവറുമാണു ഹോട്ടൽ കോംപ്ലക്സിന്റെ ഭാഗമായി നിർമിച്ചിരിക്കുന്നത്. ലീല ഗ്രൂപ്പിന്റെയാണു ഹോട്ടൽ.

കേരളത്തിലും പദ്ധതിയുണ്ട്, നടപ്പായില്ല. സ്റ്റേഷൻ നവീകരണത്തിനു കേരളത്തിൽനിന്നും വിവിധ സ്റ്റേഷനുകൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും പദ്ധതികളൊന്നും മുന്നോട്ടു പോയിട്ടില്ല. കോഴിക്കോട് റെയിൽവേ സ്റ്റേഷനാണു കേരളത്തിൽനിന്ന് ആദ്യമായി ഇത്തരത്തിൽ വികസിപ്പിക്കാൻ നടപടി ആരംഭിച്ചത്. എന്നാൽ യൂണിയനുകളുടെ എതിർപ്പും സമരവും മൂലം പദ്ധതി മുന്നോട്ടു പോയിട്ടില്ല. റെയിൽവേ ഭൂമി സ്വകാര്യ കമ്പനികൾക്കു ലീസിനു കൊടുക്കുന്നതിനെതിരെയാണു പ്രതിഷേധം.

ഗ്രീൻഫീൽഡ് പ്രോജക്ടായി എറണാകുളം മാർഷലിങ് യാഡിനെ ആധുനിക ടെർമിനലായി വികസിപ്പിക്കാനുള്ള സാധ്യതാ പഠനം കെ–റെയിൽ പൂർത്തിയാക്കിയെങ്കിലും ഡിപിആർ ഘട്ടത്തിലേക്കു കടന്നിട്ടില്ല. ഇവിടെ വാണിജ്യ സമുച്ചയങ്ങളോടൊപ്പം പുതിയ റെയിൽവേ സ്റ്റേഷനും സ്ഥാപിക്കാനുള്ള പദ്ധതിയാണു തയാറാക്കിയിരുന്നത്. 110 ഏക്കർ ഭൂമിയാണു റെയിൽവേയ്ക്ക് ഇവിടെയുള്ളത്.