കോവിഡ് കാലത്ത് ലോക്ക് ഡൗൺ ആയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർട്ട്‌ ടൈം ജോലി ചെയ്ത് പഠനത്തിന് പണം കണ്ടെത്തിയ നിരവധി വിദ്യാർത്ഥികൾ ആഹാരം പോലും ഇല്ലാതെ കഷ്ടപ്പെട്ട വാർത്ത പുറത്ത് വന്നിരുന്നു. ഇവർക്ക് ആവശ്യാനുസരണം ഭക്ഷ്യ സാമഗ്രികൾ എത്തിയ്ക്കുവാൻ ശ്രീ സിബി മാത്യു മുൻപന്തിയിൽ ഉണ്ടായിരുന്നു. നിരവധി അശരണർക്ക് അവരുടെ നിസ്സഹായ അവസ്‌ഥയിൽ താങ്ങാകുവാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു എന്ന് സിബി മാത്യു പറഞ്ഞു.

കൊറോണ ഭീതിയിലും സന്നദ്ധ രംഗത്ത് സജീവ സാന്നിധ്യമാവാൻ കഴിഞ്ഞതിൽ ദൈവത്തിനോട് നന്ദി പറയുകയാണ് നന്മ വറ്റാത്ത ഈ മലയാളി. സിബിയുടെ പ്രവർത്തനങ്ങൾ ആശ്വാസമേകിയ നിരവധി ആളുകൾ യുകെയിൽ ഉണ്ട്. സമൂഹത്തിന് വേണ്ടി പ്രവർത്തിയ്ക്കുമ്പോഴും തന്റെ കുടുംബത്തോടൊപ്പം സന്തോഷമായി കഴിയുവാനും സമയം ചെലവഴിയ്ക്കുവാനും സമയം കണ്ടെത്തുന്ന സിബി തന്റെ നേട്ടങ്ങൾക്ക് പിന്നിലെ കുടുംബത്തിന്റെ പ്രോത്സാഹനത്തെയും നന്ദിയോടെ ഓർക്കുന്നു.

ലോകത്ത് എവിടെ ആയിരുന്നാലും സേവന സന്നദ്ധമായ മനസും പിന്തുണ നൽകുന്ന കുടുംബവും ഉണ്ടെങ്കിൽ ഉയരങ്ങൾ കീഴടക്കുവാൻ കഴിയുമെന്ന് തെളിയിക്കുകയാണ് യുകെയിലെ നോട്ടിങ്ഹാമിൽ താമസിയ്ക്കുന്ന കോട്ടയം ഉഴവൂർ സ്വദേശി സിബി മാത്യു.

 

നഴ്സിംഗ് മേഖലയിൽ വൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് IELTS/OET മാർക്ക് സംവിധാനത്തിൽ കാലഘട്ടത്തിനനുസരിച്ച് ഉപകാരപ്രദമായ രീതിയിൽ പരിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പാർലിമെന്റിൽ ഉജ്ജ്വലമായ പോരാട്ടങ്ങൾ നടത്തിയ മുന്നണി പോരാളിയാണ് ശ്രീ സിബി മാത്യു.

കോവിഡ് 19 നെ തുടർന്നുണ്ടായ ലോക്ക് ഡൗൺ കൂടുതൽ പേരും സോഷ്യൽ മീഡിയയിൽ ചിലവഴിച്ചുകൊണ്ട് സമയം കളഞ്ഞവരാണ്. എന്നാൽ നോട്ടിങ്ഹാമിലെ തന്റെ വീടും പരിസരവും മനോഹരമായ രീതിയിൽ മാറ്റിയെടുക്കുവാൻ ശ്രീ സിബിയും കുടുംബവും നടത്തിയ പ്രവർത്തനങ്ങൾ നവമാധ്യമങ്ങളിൽ വൻ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കോവിഡ് 19 നെ തുടർന്ന് ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ അതിരാവിലെ മുതൽ വീട്ടുജോലികൾക്ക് ശേഷം ഗാർഡനും പരിസരവും മനോഹരമാക്കി. ചെറു കല്ലുകൾ ശേഖരിച്ച് അവ വൃത്തിയായി കഴുകിയതിന് ശേഷം ഉണക്കി മനോഹരമായി പാകി. പിന്നീട് വീടിന്റെ അകം എല്ലാവരും ചേർന്ന് പെയിന്റിംഗ് ചെയ്ത് വർണ്ണമനോഹരമാക്കി. വീടിന്റെ അകവും പുറവും വൃത്തിയായി കഴുകി എടുത്തു. ക്യാരറ്റ്, ബീൻസ്, തക്കാളി തുടങ്ങിയ പച്ചക്കറികൾ അടുക്കളത്തോട്ടത്തിൽ നട്ടുനനച്ച് വളർത്തുവാൻ ആരംഭിച്ചു. കൂടാതെ സമീപത്തുള്ള അരുവിയിൽ ജോലികൾക്ക് ശേഷം സന്ദർശിക്കുക പതിവായിരുന്നു. കൊറോണ കാലത്തും ശുഭാപ്തി ചിന്ത കൈവിടാതെ കുടുംബത്തോടൊപ്പം സമയം ഉപയോഗപ്രദമായി ചെലവിടണമെന്ന് സിബി മാത്യു പറയുന്നു.