ഏതന്‍സ്: ഗ്രീസിലെത്തിയ ആയിരക്കണക്കിന് കുട്ടികള്‍ ലൈംഗികത്തൊഴിലിന് നിര്‍ബന്ധിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയ ഒരു പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ലൈംഗിക ചൂഷണം ഒരു പകര്‍ച്ചവ്യാധിയായി ഗ്രീസില്‍ പടരുകയാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനുമായുള്ള ധാരണയും യൂറോപ്യന്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചുപൂട്ടിയതും നിമിത്തം 62,000 അഭയാര്‍ത്ഥികള്‍ ഗ്രീസില്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്കൊപ്പമുള്ള പെണ്‍കുട്ടികളാണ് ദുരിതം അനുഭവിക്കുന്നത്.

ബലാല്‍സംഗത്തിന് ഇരയായിട്ടുള്ളവരില്‍ നാല് വയസുള്ള പെണ്‍കുട്ടി പോലും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്. യൂറോപ്പിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ ഇവിടെ കുടുങ്ങിയത്. ജീവിക്കാന്‍ പണമില്ല. അത് സമ്പാദിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാലാണ് ഈ തൊഴില്‍ തങ്ങള്‍ തെരഞ്ഞെടുത്തതെന്നാണ് ചില പെണ്‍കുട്ടികള്‍ പറഞ്ഞത്. പീഡനത്തിന് ഇരയാകുന്നവര്‍ക്ക് പരാതിപ്പെടാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

പീഡനത്തിന് ഇരയാക്കുന്നവര്‍ക്കൊപ്പം ക്യാംപുകൡ ഭീതിയോടെയാണ് ഇവര്‍ കഴിയുന്നതെന്ന് ഗവേഷകര്‍ വെളിപ്പെടുത്തുന്നു. പരാതിപറയാന്‍ പോലും ഇവര്‍ ഭയക്കുകയാണ്. പീഡനം നടത്തുവര്‍ പിടിക്കപ്പെടാത്തതിനാല്‍ അഭയാര്‍ത്ഥികളില്‍ ചിലര്‍ പ്രതികരിക്കാനും തുടങ്ങിയിട്ടുണ്ട്. ഒരു ക്യാമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെവിവാഹം കഴിക്കുകയും മറ്റൊരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും ചെയ്തയാളെ അഭയാര്‍ത്ഥികള്‍ മര്‍ദ്ദിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.