സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ രാഷ്ട്രീയ കേരളം മുഴുവന്‍ ഫലം പുറത്തു വരുന്ന മെയ് നാലിലേക്കാണ് കണ്ണൂന്നുന്നത്. സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റിയ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് കർശന സുരക്ഷ ഒരുക്കിയിരിക്കെ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും ബൂത്തുതല കണക്കുകള്‍ പരിശോധിച്ച് മുന്നേറ്റ-പിന്തുടര്ച്ച വിലയിരുത്തുകയാണ്. വോട്ടര്‍പട്ടികയിലെ ശുദ്ധീകരണത്തിന് ശേഷം രേഖപ്പെടുത്തിയ ഉയര്‍ന്ന പോളിംഗ് ആര്‍ക്കാണ് കൂടുതല്‍ അനുകൂലമാകുന്നതെന്ന ചര്‍ച്ചയും സജീവമാണ്.
ഇത്തവണ തെക്കന്‍ കേരളത്തില്‍ രേഖപ്പെടുത്തിയ മികച്ച പോളിംഗ് യു.ഡി.എഫ് ക്യാമ്പില്‍ വലിയ ആത്മവിശ്വാസം സൃഷ്ടിച്ചിട്ടുണ്ട്. ഭരണവിരുദ്ധ വികാരം ശക്തമായി പ്രകടമായതും അത് വോട്ടായി മാറിയതുമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നു. കുറഞ്ഞത് 80 സീറ്റുകള്‍ നേടി ഭരണം തിരിച്ചുപിടിക്കാമെന്ന അവകാശവാദത്തോടൊപ്പം, അടിത്തട്ടിലെ വോട്ടുകള്‍ കൃത്യമായി പെട്ടിയിലായെന്ന ഉറച്ച വിശ്വാസവും യു.ഡി.എഫിന് ഉണ്ട്.
അതേസമയം, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും ലഭിച്ച ജനപിന്തുണ തന്നെ ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്ന് എല്‍.ഡി.എഫ് നേതൃത്വം പറയുന്നു. സി.പി.എം നയിക്കുന്ന ശക്തമായ സംഘടനാ സംവിധാനത്തിലൂടെ ഓരോ വോട്ടും ബൂത്തിലെത്തിക്കാന്‍ കഴിഞ്ഞതായും പ്രാദേശിക തലത്തില്‍ നടത്തിയ അവലോകനങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്താമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് ക്യാമ്പ്.
ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയും ഇത്തവണ സംസ്ഥാനത്ത് ശ്രദ്ധേയമായ മുന്നേറ്റം പ്രതീക്ഷിക്കുന്നു. കുറഞ്ഞത് നാല് സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും ചില മണ്ഡലങ്ങളില്‍ അതിശക്തമായ പോരാട്ടമാണ് നടന്നതെന്നും നേതാക്കള്‍ പറയുന്നു. വോട്ടുവിഹിതത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്നും തൂക്കുസഭയുടെ സാധ്യതയില്‍ നിര്‍ണായക ശക്തിയാകാമെന്നുമാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ പ്രവചനങ്ങളുടെ യഥാര്‍ത്ഥ ചിത്രം വോട്ടെണ്ണല്‍ ദിനമായ മെയ് 4-ന് മാത്രമേ വ്യക്തമാകൂ.











Leave a Reply