തിരഞ്ഞെടുപ്പിനിടെ ആന്ധ്രയിൽ വ്യാപക സംഘർഷം. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ടിഡിപി പോളിങ് ബൂത്ത് തകര്‍ത്തു. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. അനന്തപൂരില്‍ ജനസേനാ സ്ഥാനാര്‍ഥി വോട്ടിങ് യന്ത്രം തകര്‍ത്തു.

18 സംസ്ഥാനങ്ങളിലേയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലേയും 91 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ പോളിങ് നടക്കുന്നത്. ബിജെപി വിരുദ്ധ സഖ്യത്തിന് ഏറെ നിര്‍ണായകമായ പടിഞ്ഞാറന്‍ യു.പിയും ഇതില്‍പ്പെടുന്നു. മാവോയിസ്റ്റ് മേഖലകളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഏഴ്ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ മേയ് ഇരുപത്തി മൂന്നിനാണ്.

Image result for jana-sena-leader-evm-machine-andhra-pradesh

91 ലോക്സഭാ മണ്ഡലങ്ങള്‍. 1279 സ്ഥാനാര്‍ഥികള്‍. 1,70,664 പോളിങ് സ്റ്റേഷനുകള്‍. 14,21,69,537 വോട്ടര്‍മാര്‍. പതിനേഴാം ലോക്സഭയിലേയ്ക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പോരാട്ട ചിത്രം ഇങ്ങിനെ. അരുണാചല്‍ പ്രദേശിലെ പ്രധാനസ്ഥാര്‍ഥികള്‍ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ തപിര്‍ ഗൗ, കോണ്‍ഗ്രസ് നേതാവ് നബാം തുക്കി എന്നിവരാണ്.

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുന്‍കേന്ദ്രമന്ത്രി ഡി.പുരന്ദരേശ്വരി, കോണ്‍ഗ്രസ് നേതാവ് ജെ.ഡി സീലം, ജനസേന നേതാവും സിബിെഎ മുന്‍ ഉദ്യോഗസ്ഥനുമായ വി.വി ലക്ഷമിനാരായണ, മുന്‍കേന്ദ്ര അശോക് ഗജപതി രാജു എന്നിവരാണ് ആന്ധ്രയിലെ പ്രധാന സ്ഥാനാര്‍ഥികള്‍.

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയുടെ മകന്‍ ഗൗരവ് ഗൊഗോയ്, ബിഹാര്‍ മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി, കേന്ദ്രമന്ത്രി റാം വിലാസ് പസ്വാന്‍റെ മകന്‍ ചിരാഗ് പസ്വാന്‍, എ.െഎ.എം.െഎ.എം നേതാവ് അസദുദീന്‍ ഒവൈസി എന്നിവരുടെ മണ്ഡലങ്ങളിലും ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ്.

നാഗ്പുരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ കോണ്‍ഗ്രസിന്‍റെ നാനാ പതോല്‍ കനത്ത വെല്ലുവിളി ഉയര്‍ത്തുന്നു. ഗാസിയാബാദില്‍ കഴിഞ്ഞ തവണ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച വി.കെ സിങ്ങിനെതിരെ എസ്.പി–ബി.എസ്.പി–ആര്‍എല്‍ഡി സഖ്യം ശക്തമായ പോരാട്ടമാണ് നടത്തുന്നത്.

കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ, ആര്‍എല്‍ഡി നേതാവ് അജിത് സിങ്, മകന്‍ ജയന്ത് ചൗധരി, എസ്.പി നേതാവ് തബസും ഹസന്‍ എന്നിവരും പ്രമുഖ സ്ഥാനാര്‍ഥികളാണ്. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബസ്തറില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.