തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വേട്ടയാടിയത് കെ.ബി. ഗണേഷ് കുമാറാണെന്ന ചാണ്ടി ഉമ്മന്റെ ആരോപണത്തിന് മന്ത്രി ഗണേഷ് കുമാർ ശക്തമായ ഭാഷയിൽ മറുപടി നൽകി. ഉമ്മൻചാണ്ടി തന്നെ പലതവണ ദ്രോഹിച്ചിട്ടുണ്ടെന്നും തന്റെ കുടുംബം തകർന്നതിലും മക്കളിൽനിന്ന് തന്നെ അകറ്റിയതിലും അദ്ദേഹത്തിന് പങ്കുണ്ടെന്നുമാണ് ഗണേഷ് കുമാറിന്റെ ആരോപണം. ചാണ്ടി ഉമ്മന്റെ പരാമർശങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും മന്ത്രി പറഞ്ഞു.
തന്റെ കുടുംബജീവിതം തകർന്നതിന് പിന്നിൽ ഉമ്മൻചാണ്ടിയാണെന്ന ആരോപണം ആവർത്തിച്ച ഗണേഷ് കുമാർ, ആവശ്യമായാൽ പഴയ കാര്യങ്ങൾ തുറന്നു പറയേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതുവരെ പറയാതിരുന്ന കാര്യങ്ങൾ ഇപ്പോൾ ഉയർത്തിക്കാട്ടുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണോയെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയമുണ്ടെങ്കിൽ നേരിട്ട് പറയണമെന്നും കൂലിത്തല്ലുകാരെപ്പോലെ ഇറങ്ങിത്തിരിക്കരുതെന്നും ഗണേഷ് കുമാർ വിമർശിച്ചു.
ഇതിന് മറുപടിയായി, പിതാവ് ജീവനില്ലാത്തതിനാൽ ഇരുവരും തമ്മിൽ നടന്ന കാര്യങ്ങളെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഗണേഷ് കുമാർ ചെയ്ത കാര്യങ്ങളെ കുറിച്ച് അദ്ദേഹത്തിന്റെ മനസ്സാക്ഷിയോട് തന്നെ ചോദിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനാപുരത്ത് നടന്ന കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് സോളാർ കേസിൽ ഉമ്മൻചാണ്ടിയെ രാഷ്ട്രീയ ലക്ഷ്യത്തോടെ കുടുക്കിയത് ഗണേഷ് കുമാറാണെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചത്.











Leave a Reply