തിരുവനന്തപുരം: കേരള നിയമസഭയിലെ 140 മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് പകുതിയിലേയ്ക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ്. ഉച്ചയ്ക്ക് ഒരുമണി വരെയുള്ള കണക്കുകൾ പ്രകാരം 48.9 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. നഗര–ഗ്രാമ വ്യത്യാസമില്ലാതെ രാവിലെ മുതൽ ബൂത്തുകളിൽ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ഇതേ പ്രവണത തുടരുകയാണെങ്കിൽ ആകെ പോളിംഗ് ശതമാനം 80 കടക്കുമെന്നാണ് വിലയിരുത്തൽ.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി എന്നിവരും സ്പോർട്സ് താരം പി.ടി. ഉഷയും ബൂത്തിലെത്തി വോട്ട് ചെയ്തു. തൃക്കരിപ്പൂരിൽ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയപ്പോൾ വടക്കാഞ്ചേരിയിലും പ്രതിഷേധം ശക്തമായി. എൻഡിഎ സ്ഥാനാർത്ഥി ഉല്ലാസ് ബാബു ബൂത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
ബഡാജെയിൽ വോട്ടിംഗ് മെഷീനിൽ അധിക വോട്ടുകൾ രേഖപ്പെടുത്തിയതായി പരാതി ഉയർന്നു. ആലുവയിൽ മുഖ്യമന്ത്രിയുടെ പ്രചാരണ ബോർഡ് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു. കാസർകോട് ഉദുമയിൽ ക്യാമറയുള്ള കണ്ണട പിടിച്ചെടുത്ത സംഭവവും റിപ്പോർട്ട് ചെയ്തു. വിവാഹ വേഷത്തിൽ വോട്ട് ചെയ്യാനെത്തിയ വധൂവരന്മാർ കൗതുകമായി. അതേസമയം, തൃശ്ശൂരിൽ വോട്ട് ചെയ്തതിന് പിന്നാലെ ഒരാൾ കുഴഞ്ഞുവീണ് മരിച്ച സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു.











Leave a Reply