രോഗികള്‍ക്ക് ആവശ്യമായ നിയമോപദേശം നല്‍കുന്നതിന് ജിപി സര്‍ജറികളില്‍ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നു. ലീഗല്‍ എയിഡ് സിസ്റ്റത്തില്‍ 1.6 ബില്യന്‍ പൗണ്ടിന്റെ മാറ്റങ്ങളാണ് വരുത്തുന്നത്. ഫിനാന്‍സ്, ഹൗസിംഗ് തുടങ്ങിയവയില്‍ നിയമ പ്രശ്‌നങ്ങളുണ്ടെന്ന് അറിവില്ലാത്ത രോഗികള്‍ക്ക് അത് വ്യക്തമാക്കി കൊടുക്കുകയാണ് ഈ അഭിഭാഷകരുടെ ജോലിയെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ ലൂസി ഫ്രേസര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാകുകയും മാസങ്ങള്‍ നീളുന്ന നിയമയുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്യുന്നത് ഒഴിവാക്കിക്കൊണ്ട് ദുര്‍ബലരായ ആളുകള്‍ക്ക് സഹായമെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നികുതിദായകര്‍ക്ക് ആയിരങ്ങള്‍ നഷ്ടമാകുന്നതും ഇതിലൂടെ പരിഹരിക്കാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു.

ഓണ്‍ലൈന്‍ നിയമ സഹായം നല്‍കുന്ന സംവിധാനത്തിനായി മറ്റൊരു 5 മില്യന്‍ പൗണ്ടിന്റെ പദ്ധതിയും തയ്യാറാകുന്നുണ്ട്. അഭിഭാഷകരുടെ സേവനം തേടുന്നതിനായി സ്‌കൈപ്പ്, വീഡിയോ ലിങ്കുകള്‍ നല്‍കുകയാണ് ഇതില്‍ ചെയ്യുന്നത്. എഴുതിത്തയ്യാറാക്കായി ദൈര്‍ഘ്യമേറിയ വാദങ്ങള്‍ ലീഗല്‍ സബ്മിഷനുകളാക്കി മാറ്റുന്ന ആപ്പുകള്‍ അവതരിപ്പിക്കാനും ഈ പദ്ധതിയില്‍ നിര്‍ദേശമുണ്ട്. 2 ബില്യന്‍ പൗണ്ടിന്റെ വാര്‍ഷിക ബജറ്റില്‍ നിന്ന് 400 മില്യന്‍ വെട്ടിക്കുറച്ചതില്‍ ഒരു വര്‍ഷത്തോളം അവലോകനം നടത്തിയ ശേഷമാണ് ഈ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പണം ലാഭിക്കാനായി നടത്തിയ വെട്ടിക്കുറയ്ക്കല്‍ മൂലം ഒട്ടേറെയാളുകള്‍ക്ക് നീതി നിഷേധിക്കപ്പെട്ടതായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ട അഭയാര്‍ത്ഥി കുട്ടികള്‍, രക്ഷാകര്‍തൃത്വ തര്‍ക്കത്തിനിടയില്‍ പെട്ടിരിക്കുന്ന കുട്ടികള്‍ എന്നിവര്‍ക്ക് നിയമ സഹായം ലഭ്യമാക്കുന്ന വിധത്തിലേക്ക് ലീഗല്‍ എയിഡ് പരിപാടികള്‍ വികസിപ്പിക്കും. നിയമസഹായത്തിനായുള്ള വരുമാന പരിധി വര്‍ദ്ധിപ്പിക്കുമെന്നും ഫ്രേസര്‍ അറിയിച്ചു നിലവില്‍ 733 പൗണ്ട് വരെ മാത്രം മാസവരുമാനമുള്ളവര്‍ക്കാണ് സൗജന്യ നിയമ സഹായം ലഭിക്കാന്‍ അര്‍ഹതയുള്ളത്.