ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: യുകെയിലേയ്ക്ക് കുടിയേറുന്ന അൽബേനിയൻ പൗരന്മാരെ ലക്ഷ്യമിട്ട് ഹോം ഓഫീസ് ക്യാമ്പെയ്‌ൻ ആരംഭിക്കുന്നു. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും അൽബേനിയൻ ഭാഷയിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾ, ആളുകൾ യുകെയിലേയ്ക്ക് യാത്ര ചെയ്താൽ തടങ്കലിലാക്കപ്പെടുകയും കുറ്റം ചെയ്യപ്പെടുകയും ചെയ്യും എന്ന മുന്നറിയിപ്പാണ് നൽകുന്നത്. അടുത്തയാഴ്ച ആരംഭിക്കുന്ന ക്യാമ്പയിനിൽ ചെറുബോട്ടുകൾ മുഖേനയുള്ള കുടിയേറ്റക്കാരെ ബോധവാന്മാരക്കുകയാണ് ലക്ഷ്യം.

ഹോം ഓഫീസ് പറയുന്നതനുസരിച്ച്, അൽബേനിയ ഒരു സുരക്ഷിതവും സമ്പന്നവുമായ രാജ്യമാണ്. യുകെയിലേയ്ക്ക് കുടിയേറാൻ നിരവധി ആളുകൾ ഇന്ന് തയാറാവുന്നുണ്ട്. ഉയർന്ന ജീവിത നിലവാരവും, സാമ്പത്തിക അഭിവൃദ്ധിയും ലക്ഷ്യമിട്ടുകൊണ്ടാണ് ഭൂരിഭാഗം ആളുകളും എത്തുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സർക്കാർ ആരംഭിച്ച സമാനമായ സോഷ്യൽ മീഡിയ ഡ്രൈവിനെ തുടർന്നാണ് നിലവിലെ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ആളുകൾ അപകടകരവും അനാവശ്യവുമായ യാത്രകളിൽ ഏർപ്പെടുന്നതിന് മുമ്പ് ക്യാമ്പയിൻ ആരംഭിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക് പറഞ്ഞു.

2023 മാർച്ച് വരെയുള്ള കാലയളവിൽ യുകെയിൽ അഭയത്തിനായി അപേക്ഷിക്കുന്ന ഏറ്റവും സാധാരണ രാജ്യമാണ് അൽബേനിയ. ഇതുവരെ മാത്രം 13,714 അപേക്ഷകളാണ് നൽകിയത്. അനധികൃതമായി കുടിയേറ്റം നടത്താൻ ശ്രമിക്കുന്ന ആളുകളെ അതിൽ നിന്ന് പിന്തിരിപ്പിക്കുക എന്നുള്ളതാണ് പ്രധാന ലക്ഷ്യം. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ള ആളുകളെ മുൻ നിർത്തിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.