ന്യൂസ് ഡെസ്ക്, മലയാളം യുകെ
ശമ്പള തർക്കത്തെ തുടർന്നുള്ള അഞ്ചുദിവസത്തെ പണിമുടക്ക് അവസാനിപ്പിച്ച് ഇംഗ്ലണ്ടിലെ ഡോക്ടർമാർ ഇന്ന് തിങ്കളാഴ്ച മുതൽ വീണ്ടും ജോലിയിൽ പ്രവേശിക്കും. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും (BMA) സർക്കാരും തമ്മിൽ അവസാന നിമിഷം നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് നടന്നത്. ഫ്ലൂ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലായിരുന്നു സമരം നടന്നത് എന്നത് ആരോഗ്യ സംവിധാനത്തിന് കൂടുതൽ സമ്മർദ്ദം സൃഷ്ടിച്ചിരുന്നു.

പരിശീലനവും ജോലി സുരക്ഷയും ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കാനായി സർക്കാർ മുന്നോട്ടുവച്ച പുതിയ ഓഫർ ബി എം എ അംഗങ്ങൾ തള്ളിയിരുന്നു. ബ്രിട്ടീഷ് മെഡിക്കൽ ജേർണലിനോട് സംസാരിച്ച ബി എം എ യുടെ നേത്യ സ്ഥാനം വഹിക്കുന്ന
ഡോ. ജാക്ക് ഫ്ലെച്ചർ കുറഞ്ഞ ശമ്പളവും തൊഴിൽ സാഹചര്യങ്ങളും കാരണം ഡോക്ടർമാർ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത ശക്തമാണെന്ന് പറഞ്ഞു. മറ്റു രാജ്യങ്ങൾ കൂടുതൽ ശമ്പളവും മെച്ചപ്പെട്ട പരിഗണനയും നൽകുന്നു എന്നതാണ് ഡോക്ടർമാരെ രാജ്യത്തിന് പുറത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, പുതുവർഷത്തിനുള്ളിൽ ഈ തർക്കം അവസാനിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കി. ജൂനിയർ ഡോക്ടർമാർ എന്ന പേര് മാറ്റി ഇപ്പോൾ റെസിഡന്റ് ഡോക്ടർമാർ എന്നറിയപ്പെടുന്ന ഡോക്ടർമാർ ശമ്പള പുനഃസ്ഥാപനം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാർ ഗൗരവമുള്ള സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സമരം അവസാനിച്ചെങ്കിലും, ആവശ്യങ്ങൾ പരിഹരിക്കപ്പെടാത്ത പക്ഷം പ്രതിഷേധങ്ങൾ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പും ഡോക്ടർമാരുടെ സംഘടനകൾ നൽകിയിട്ടുണ്ട്.











Leave a Reply