ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജീവിതച്ചിലവ് ഉയരുന്നതിനനുസരിച്ച് കുട്ടികളെ നോക്കാൻ കഴിയുമോ എന്ന ആശങ്കയിൽ യുകെയിലെ ജനന നിരക്ക് കുറഞ്ഞ് വരികയാണ്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മറ്റേതൊരു നഗരത്തേക്കാളും ജനന നിരക്ക് കുറഞ്ഞിരിക്കുന്നത് ബ്രിസ്റ്റലിലാണ്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ ജനന നിരക്ക് 21 ശതമാനമാണ് കുറഞ്ഞത്. ബ്രിസ്റ്റലിൽ, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ജനനനിരക്ക് 36% കുറഞ്ഞു. കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ സാമ്പത്തിക സമ്മർദ്ദങ്ങൾ ഈ പ്രവണതയെ സ്വാധീനിച്ചിരിക്കാമെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു.
നിലവിലെ സാമ്പത്തിക സ്ഥിതിയിൽ തൻെറ പ്രായത്തിലുള്ളവർക്ക് കുടുംബം വളർത്തുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് 32 കാരനായ കോർട്ട്നി യംഗ് പറയുന്നു. സ്വന്തമായി കുട്ടികൾ വേണമെന്ന ആഗ്രഹം ഉണ്ടെങ്കിലും സാമ്പത്തിക സ്ഥിരതയെയും ലഭ്യമായ സമയത്തെയും കുറിച്ചുള്ള ആശങ്കകൾ പലർക്കും ഉണ്ട്. ജനസംഖ്യയിൽ ഉള്ള കുറവ് ഇതിനുള്ള ഉത്തമ ഉദാഹരണമാണ്. ബ്രിസ്റ്റലിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ജനനങ്ങളുടെ എണ്ണം മൂന്നിലൊന്നായാണ് കുറഞ്ഞിരിക്കുന്നത്.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻെറ (ONS) കണക്കുകൾ പ്രകാരം, യുകെയുടെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് നിലവിൽ ഒരു സ്ത്രീക്ക് 1.44 കുട്ടികൾ എന്നാണ്. അതേസമയം, ബ്രിസ്റ്റലിൽ ഫെർട്ടിലിറ്റി നിരക്ക് വെറും 1.14 ആണ്. കുതിച്ചുയരുന്ന ജീവിതച്ചെലവുകൾക്കിടയിൽ കുട്ടികളെ വളർത്തുന്നത് ബുദ്ധിമുട്ടാണ് എന്ന് രണ്ട് കുട്ടികളുടെ അമ്മയായ ആലിയ തോമസ് പറയുന്നു. വൈകിയ വിവാഹം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങൾ സ്ത്രീകൾ ശരാശരി 31 വയസ്സിൽ കുട്ടികൾ ഉണ്ടാകുന്ന പ്രവണതയ്ക്ക് കാരണമാകുന്നുവെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിലെ (ONS) കെറി ഗാഡ്സൺ പറയുന്നു.
Leave a Reply