ന്യൂസ് ഡെസ്ക് മലയാളം യുകെ

പഠനത്തിനായും താമസത്തിനായും മറ്റു ചെലവുകൾക്കായും 30 ലക്ഷത്തിലധികം രൂപ മുടക്കിയാണ് യുകെയിൽ പഠനത്തിനായി വിദ്യാർത്ഥി വിദ്യാർത്ഥിനികൾ കേരളത്തിൽ നിന്ന് എത്തിച്ചേരുന്നത്. ഇതിന് സമാനമായ രീതിയിൽ തന്നെയാണ് കെയർ മേഖലയിലും മറ്റും ജോലിക്കായി എത്തുന്നവരുടെ അവസ്ഥയും. എല്ലാവരുടെയും ലക്ഷ്യം പഠനത്തിനൊപ്പം ജോലിയും സ്ഥിരമായി താമസിക്കുന്നതിനുള്ള വിസയും ഒപ്പം തങ്ങളുടെ കുടുംബത്തെ ആശ്രിത വിസയിൽ യുകെയിൽ എത്തിക്കുക എന്നതുമാണ്.

കുടിയേറ്റം കുറയ്ക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പ്രഖ്യാപിച്ച കുടിയേറ്റ നയം പുതിയതായി യുകെയിൽ എത്താൻ ആഗ്രഹിക്കുന്നവർക്കും നേരത്തെ എത്തിയവർക്കും കനത്ത തിരിച്ചടിയായി സമ്മാനിച്ചിരിക്കുന്നത് .

തങ്ങളുടെ കുടുംബത്തെ യുകെയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള മിനിമം ശമ്പളപരിധി 38,700 പൗണ്ട് ആയി ഉയർത്തിയതും കെയർ വിസയിൽ വരുന്നവർക്ക് ആശ്രിത വിസ അനുവദിക്കാത്തതും ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികളെയാണ് .

ബ്രിട്ടന്റെ പുതിയ കുടിയേറ്റ നയം കേരളത്തിൻറെ സാമൂഹിക സാമ്പത്തിക മേഖലയിൽ വൻ കോളിളക്കം സൃഷ്ടിക്കുമെന്നാണ് സാമൂഹിക വിദഗ്ധർ വിലയിരുത്തുന്നത്. കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ആയിരക്കണക്കിന് കുട്ടികളാണ് ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾ വിദ്യാഭ്യാസ വായ്പയായി എടുത്തിരിക്കുന്നത്. ഇവരെല്ലാം ബ്രിട്ടനിൽ നല്ല ജോലിയും താമസവും സ്വപ്നം കണ്ടാണ് ഈ സാഹസത്തിന് മുതിർന്നിരിക്കുന്നത്. ബാങ്കുകളിലെ തിരിച്ചടവ് മുടങ്ങുകയും വീടും സ്ഥലവും ജപ്തിയിലാവുന്ന സാഹചര്യമാണ് യുകെയിലേയക്ക് പഠിക്കാനായി പോയ പല കുട്ടികളും മുന്നിൽ കാണുന്ന പേടിസ്വപ്നം .

ഈ സാഹചര്യത്തിൽ നിലവിൽ യുകെയിൽ സ്റ്റുഡൻറ് കെയർ വിസ ഉള്ളവർക്ക് അടുത്ത ഏപ്രിൽ മുതൽ നിലവിൽ വരുന്ന കുടിയേറ്റ നിയമംമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് എതിരെ ശബ്ദിക്കാൻ മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ . ഇതിൻറെ ഭാഗമാകാനുള്ള ഒപ്പുശേഖരണത്തിൽ നിങ്ങൾക്കും ഭാഗമാകാം. ഇതിനായി താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
https://chng.it/pHYRjjv7z9

തൊഴിൽ തട്ടിപ്പ് , തൊഴിലിടത്തെ വിവേചനങ്ങൾ ,വാടക സ്ഥലത്തെ ചൂഷണങ്ങൾ എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങളാണ് പുതിയതായി യുകെയിലെത്തുന്ന മലയാളികൾ അഭിമുഖീകരിക്കുന്നത്. ഇതിനെതിരെ പോരാടാനാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ഗ്രേറ്റ് ബ്രിട്ടൻ (ഐഡബ്ല്യു യു ജി ബി )എന്ന പേരിൽ ഒരു പുതിയ സംഘടന കേംബ്രിഡ്ജിലെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയറായ ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ രൂപം കൊടുത്തത് . നിലവിൽ ഐ ഡബ്ലിയു യു ജി ബി എല്ലാമാസവും മേൽപ്പറഞ്ഞ പ്രശ്നങ്ങൾ നേരിടുന്നവർക്ക് സൗജന്യ നിയമം ഉപദേശം കൊടുക്കുന്നതിനുള്ള നടപടികൾ എടുത്തിട്ടുണ്ട്. ഭാവിയിൽ ഐഡബ്ല്യു യു ജിബി യെ ബ്രിട്ടനിലെ ട്രേഡ് യൂണിയനുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.