ചെന്നൈ : വിദേശത്ത് താമസിക്കുന്ന ഭാര്യയുടെ വിവാഹപരസ്യം വൈവാഹിക സൈറ്റിലൂടെ പുറത്തുവിട്ട സോഫ്റ്റ്‌വേർ എൻജിനിയർ അറസ്റ്റിൽ. തിരുവള്ളൂർ ജില്ലയിലെ വെള്ളിയൂർ സ്വദേശി എസ്. ഓം കുമാറി (33)നെയാണ് പോലീസ് അറസ്റ്റുചെയ്തത്.

ഏതാനും വർഷംമുമ്പാണ് തന്റെ ഗ്രാമത്തിൽത്തന്നെയുളള 26-കാരിയെ ഓംകുമാർ വിവാഹം കഴിച്ചത്.

ഇരുവരും പിന്നീട് ജോലിക്കായി വിദേശത്തേക്കുപോയി. എന്നാൽ, ഒരു വർഷത്തിനുള്ളിൽ ദമ്പതിമാർക്കിടയിൽ ഭിന്നത വളർന്നു.

ഇതേത്തുടർന്ന് ഓം കുമാർ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. സെപ്റ്റംബർ 17 -ന് വൈവാഹികസൈറ്റിലെ മകളുടെ വ്യക്തിഗതവിവരങ്ങൾകണ്ട് താത്‌പര്യമറിയിച്ച് പലരും ഓംകുമാറിന്റെ ഭാര്യാപിതാവ് പത്മനാഭനെ വിളിക്കാൻ തുടങ്ങി. പരസ്യം നൽകിയ വകയിൽ ഫീസ് നൽകണമെന്നാവശ്യപ്പെട്ട് വൈവാഹിക സൈറ്റിലെ ജീവനക്കാരും പദ്മനാഭനെ വിളിക്കാൻ തുടങ്ങി.

മകളുടെ വിവാഹപരസ്യം താൻ അറിയാതെ പുറത്തുവന്നതിൽ സംശയംതോന്നിയ പദ്മനാഭൻ അന്വേഷിച്ചപ്പോൾ മകളുടെ പേരിൽ മറ്റാരോ വ്യക്തിഗതവിവരങ്ങൾ ഉണ്ടാക്കിയതായി അറിഞ്ഞു.

തുടർന്ന് തിരുവള്ളൂർ സൈബർസെല്ലിൽ പരാതി നൽകി. അന്വേഷണത്തിൽ ഓംകുമാറാണ് ഇതിനുപിന്നിലെന്നു കണ്ടെത്തിയതോടെയാണ് അറസ്റ്റ്.