ന്യൂസ് ഡെസ്ക്, മലയാളം യുകെ
24 വയസുകാരിയായ കെല്ലി (യഥാർത്ഥ പേരല്ല ) ദോഹയിൽ നിന്ന് ലണ്ടനിലേയ്ക്കുള്ള യാത്രയ്ക്കിടെ ലൈംഗിക പീഡനത്തിന് ഇരയായതിനെ തുടർന്നുള്ള നിയമ പോരാട്ടത്തിലാണ്. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ഒട്ടും സുഖകരമല്ലാത്ത യാത്രാ അനുഭവം അവൾക്ക് ഉണ്ടായത്. ക്ഷീണം കാരണം ഉറങ്ങി പോയ കെല്ലി താൻ സഹയാത്രക്കാരനിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതിനെ തുടർന്നാണ് ഞെട്ടി ഉണർന്നത്.
ലാൻഡിങ്ങിന് രണ്ടു മണിക്കൂർ മുമ്പേ നടന്ന സംഭവം അവൾ ഉടനെ തന്നെ റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ വെച്ച് ലൈംഗികാതിക്രമം കാണിച്ചതിന് 66 കാരനായ മൊമാഡെ ജുസാബ് അറസ്റ്റിലായി. തുടർന്ന് ലൈംഗികാതിക്രമങ്ങൾക്ക് അയാൾക്കെതിരെ കേസെടുത്തു. മാർച്ചിൽ നടന്ന വിചാരണയ്ക്ക് ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി ആറര വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.
പ്രതി ശിക്ഷിക്കപ്പെട്ടതിൽ സന്തോഷിക്കുന്നുണ്ടെങ്കിലും സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് താൻ വിമുക്തയായില്ലെന്ന് കെല്ലി പറഞ്ഞു. ഏകദേശം ഒരു വർഷമായി താൻ പുറത്തുപോയിട്ടില്ലന്നും സുഹൃത്തുക്കളുമൊത്തുള്ള പരിപാടികളിലോ വേനൽക്കാല പാർട്ടികളിലോ പോകാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. ഇത്തരം കേസുകൾക്ക് ക്രിമിനൽ ഇൻജുറീസ് കോമ്പൻസേഷൻ സ്കീം (CICS) പ്രകാരം സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തിനായി പോരാടുകയാണ് കെല്ലി ഇപ്പോൾ . അക്രമാസക്തമായ കുറ്റകൃത്യത്തിന്റെ ഫലമായി ശാരീരികമോ മാനസികമോ ആയ പരിക്കേറ്റ ആളുകൾക്ക് ഈ പദ്ധതി നഷ്ടപരിഹാരം നൽകുന്നു. CICS മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ലൈംഗികമോ ശാരീരികമോ ആയ പീഡനത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകാം. എന്നാൽ ഏപ്രിലിൽ കെല്ലി നഷ്ടപരിഹാരത്തിനായി പദ്ധതിയിൽ അപേക്ഷിച്ചപ്പോൾ അവരുടെ അപേക്ഷ നിരസിക്കപ്പെട്ടു. ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത വിമാനം ആണെങ്കിൽ മാത്രമേ ഈ പദ്ധതി പ്രകാരം നഷ്ട പരിഹാരം നൽകാൻ കഴിയൂ എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇത് യുക്തിരഹിതം എന്നാണ് കെല്ലിയുടെ അഭിഭാഷകൻ വാദിക്കുന്നത്.
Leave a Reply