ഇടുക്കി അടിമാലിയില്‍ സാമൂഹ്യ പ്രവര്‍ത്തക ദാരുണമായി കൊല ചെയ്യപ്പെട്ടു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകയായിരുന്ന സെലീനയാണ് (41) മരിച്ചത്. പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടാന്‍ പോലീസിനു സാധിച്ചു. പതിനാലാം മൈല്‍ ചരിവിള പുത്തന്‍വീട് അബ്ദുള്‍ സിയാദിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട സെലീന. വീടിന്റെ പിറകിലായാണ് ചൊവ്വാഴ്ച രാ്ത്രി മൃതദേഹം കാണപ്പെട്ടത്.സെലീനയ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷിനെയാണ് (30) പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ അടിമാലിയില്‍ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തി വരികയായിരുന്നു. സാമ്പത്തിക തര്‍ക്കവും തുടര്‍ന്നുണ്ടായ പകയുമാണ് താന്‍ സെലീനയെ വധിക്കാന്‍ കാരണമെന്നു ഗിരോഷ് പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ സ്വന്തം വീട്ടില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. പോലീസ് ഇയാളുടെ വീട് വളഞ്ഞാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മത്സ്യവ്യാപാരിയായ ഭര്‍ത്താവാണ് സെലീനയെ കൊല്ലപ്പെട്ട നിലയില്‍ ആദ്യം കണ്ടത്. ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ലൈറ്റുകളും ഓണ്‍ ചെയ്തിരുന്നില്ല. തുടര്‍ന്ന് തിരഞ്ഞപ്പോഴാണ് വീടിന്റെ പിന്‍ഭാഗത്ത് സെലീനയുടെ മൃതദേഹം കണ്ടതെന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞിരുന്നു. നൈറ്റി ധരിച്ചിരുന്ന സെലീനയുടെ മൃതദേഹം ഭാഗികമായി വിവസ്ത്രമായ നിലയിലാണ് കാണപ്പെട്ടത്. രക്തം വാര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. സെലീനയുടെ ഇടതു മാറിടം അറുത്തു മാറ്റിയ നിലയിലായിരുന്നു. താന്‍ തന്നെയാണ് മാറിടം അറുത്തെടുത്തതെന്ന് ഗിരോഷ് പോലീസിനോട് സമ്മതിച്ചു. സെലീനയുടെ കഴുത്തില്‍ രണ്ടു തവണ കുത്തിയതായും ഇയാള്‍ വെളിപ്പെടുത്തി.

Also Read : ഷെറിന്‍ മാത്യൂസിന്‍റെ തിരോധാനം: യാതൊരു തുമ്പും ലഭിക്കാതെ പോലീസ്. പിതാവിനെ ജാമ്യത്തില്‍ വിട്ടയച്ചു, അംബര്‍ അലര്‍ട്ട് പിന്‍വലിച്ചു