ഐഐടി മദ്രാസ് വിദ്യാര്‍ത്ഥിയായ മലയാളി യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ഡിപ്പാര്‍ട്ടമെന്റിലെ ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിയായ 18കാരിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയാണ്. കൊല്ലം കിളികൊല്ലൂരില്‍ താമസിക്കുന്ന പ്രവാസിയായ അബ്ദുള്‍ ലത്തീഫിന്റെ മകള്‍ ആണ് ജീവനൊടുക്കിയത്. ആത്മഹത്യയാണ് എന്ന് പൊലീസ് സംശയിക്കുന്നു. അതേസമയം ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടില്ല. ആത്മഹത്യക്കുള്ള പ്രേരണ വ്യക്തമല്ല. അക്കാഡമിക് പ്രകടനത്തിലെ തൃപ്തിയില്ലായ്മ വിദ്യാർത്ഥിയെ അലട്ടിയിരുന്നതായി ഐഐടി വൃത്തങ്ങളെ റിപ്പോർട്ട് ചെയ്യുന്നു.

അമ്മയുടെ ഫോണ്‍കോളുകളോട് പെണ്‍കുട്ടി പ്രതികരിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികളെ വിളിച്ച് മകളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു എന്നും തുടര്‍ന്ന് ഹോസ്റ്റല്‍മേറ്റ്‌സ് റൂമിലെത്തി പരിശോധിച്ചപ്പോളാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് എന്ന് പൊലീസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

2018 ഡിസംബര്‍ മുതല്‍ ഇതുവരെ ഇത് അഞ്ചാമത്തെ ആത്മഹത്യയാണ് മദ്രാസ് ഐഐടിയില്‍ നടന്നിരിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 22ന് എസ് ഷഹാല്‍ കോര്‍മാത്ത് എന്ന പാലക്കാട് സ്വദേശിയായ ഓഷ്യന്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഗോപാല്‍ ബാബു എന്ന യുപി സ്വദേശിയായ ഒന്നാം വര്‍ഷ എം ടെക്ക് വിദ്യാര്‍ത്ഥി ഗോപാല്‍ ബാബു ആത്മഹത്യ ചെയ്തിരുന്നു. പിഎച്ച്ഡി ചെയ്തിരുന്ന, ഝാര്‍ഖണ്ഡില്‍ നിന്നുള്ള രഞ്ജന കുമാരി അടുത്തിടെയാണ് ആത്മഹത്യ ചെയ്തത്. 2018 ഡിസംബറില്‍ അസിസ്റ്റന്റ് പ്രൊഫസറായ അദിതി സിംഹ ആത്മഹത്യ ചെയ്തിരുന്നു.