സ്വന്തം ലേഖകൻ

ഇന്ത്യ :- ജനസംഖ്യയിൽ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യയിൽ, കോവിഡ് കേസുകളെ സംബന്ധിച്ചുള്ള ഒരു സ്റ്റാറ്റിസ്റ്റിക്കൽ മോഡൽ പുറത്തു വിട്ടിരിക്കുകയാണ്. നാല് ഗവേഷണ സ്ഥാപനങ്ങൾ ചേർന്നാണ് ഈ ദൗത്യം നിർവഹിച്ചിരിക്കുന്നത്. ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ, ഐഐടി ബോംബെ, പൂനെയിലെ ആർമ്ഡ് ഫോഴ്‌സ് മെഡിക്കൽ കോളേജ് എന്നിവ ചേർന്നാണ് ഈ കണക്കുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് അനുസരിച്ച് ഇന്ത്യയിലെ കോവിഡ്- 19 മരണങ്ങളുടെ എണ്ണം മെയ് പകുതിയോടെ 38, 220 ലേക്ക് എത്തും. രോഗികളുടെ എണ്ണം 5.35 ലക്ഷത്തിലധികം ഉണ്ടാകുമെന്നും, ഇവരുടെ ചികിത്സയ്ക്കായി നിലവിലുള്ളതിനേക്കാൾ 76, 000 അധികം ഐസിയു ബെഡ്ഡുകൾ ആവശ്യം വരുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

ഈ മോഡൽ അനുസരിച്ച് രൂപപ്പെടുത്തിയ കണക്കുകൾ, ന്യൂയോർക്കിലും ഇറ്റലിയിലും ശരിയായി വന്നിരിക്കുകയാണ് എന്ന് ഗവേഷകർ പറയുന്നു. അതിനാൽ ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കേണ്ട ആവശ്യമാണ് ഈ കണക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് എന്ന് ജെഎൻ സി എ എസ് ആർ അസോസിയേറ്റ് പ്രൊഫസർ സന്തോഷ് അൻസുമാലി മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ കണക്കുകൾ പ്രകാരമാണ് ഈ മോഡൽ രൂപപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ചു ഏപ്രിൽ ഇരുപത്തിയെട്ടോടെ മരണ നിരക്ക് 1, 012 ആകും. മെയ് അഞ്ചോടെ 3, 258, മെയ്‌ പന്ത്രണ്ടോടെ 10, 924, നാലാമത്തെ ആഴ്ചയായ മെയ് പത്തൊൻമ്പതോടെ 38, 220 എന്ന രീതിയിൽ മരണനിരക്ക് ഉയരും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മെയ് മൂന്നോടുകൂടി ലോക് ഡൗൺ മാറ്റിയാൽ മരണ നിരക്ക് കൂടുതൽ ഉയരുമെന്നാണ് നിഗമനം. ലോക ഡൗൺ നീട്ടുന്നത് മരണ നിരക്ക് കുറയ്ക്കുവാൻ സഹായിക്കുമെന്നും അൻസുമാലി പറയുന്നു.