ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പ് കിരീടം. ഇന്ത്യയ്ക്ക് ഏഴു വിക്കറ്റു വിജയം. ഫൈനല്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ തോല്‍പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മില്ലര്‍ പുറത്തായി. ഇതാണ് മത്സരത്തില്‍ നിര്‍ണായകമായത്. ബൗണ്ടറി ലൈനിനു സമീപത്തു നില്‍ക്കുകയായിരുന്ന സൂര്യകുമാര്‍ യാദവ് തകര്‍പ്പന്‍ ക്യാച്ചിലൂടെ മില്ലറെ പുറത്താക്കി.

ഹെന്റിച് ക്ലാസന്‍ അര്‍ധ സെഞ്ചറി നേടി. 27 പന്തില്‍ 52 റണ്‍സ് താരം സ്വന്തമാക്കി. ഓപ്പണര്‍ റീസ ഹെന്റിക്‌സ് (നാല്), ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (നാല്), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (21 പന്തില്‍ 31), ക്വിന്റന്‍ ഡികോക്ക് (31 പന്തില്‍ 39) എന്നിവരും പുറത്തായി.

ജസ്പ്രീത് ബുമ്രയെറിഞ്ഞ രണ്ടാം ഓവറില്‍ റീസ ബോള്‍ഡായി. അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ ഋഷഭ് പന്ത് ക്യാച്ചെടുത്ത് മാര്‍ക്രത്തെ പുറത്താക്കി. ഡികോക്കും സ്റ്റബ്‌സും കൈകോര്‍ത്ത് പവര്‍പ്ലേയില്‍ ദക്ഷിണാഫ്രിക്ക നേടിയത് 42 റണ്‍സ്. സ്‌കോര്‍ 70ല്‍ നില്‍ക്കെ സ്റ്റബ്‌സിനെ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ ബോള്‍ഡാക്കി. 11.3 ഓവറിലാണ് ദക്ഷിണാഫ്രിക്ക 100 പിന്നിട്ടത്. 13ാം ഓവറില്‍ ഡികോക്കിനെ അര്‍ഷ്ദീപ് സിങ് കുല്‍ദീപ് യാദവിന്റെ കൈകളിലെത്തിച്ചു.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. 59 പന്തുകള്‍ നേരിട്ട കോലി 76 റണ്‍സെടുത്തു പുറത്തായി. 31 പന്തുകള്‍ നേരിട്ട അക്ഷര്‍ പട്ടേല്‍ 47 റണ്‍സെടുത്തു മടങ്ങി. ശിവം ദുബെ 16 പന്തില്‍ 27 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (അഞ്ച് പന്തില്‍ ഒന്‍പത്), ഋഷഭ് പന്തും, സൂര്യകുമാര്‍ യാദവും (അഞ്ച് പന്തില്‍ മൂന്ന്) പവര്‍പ്ലേ അവസാനിക്കും മുന്‍പേ പുറത്തായിരുന്നു.