കാഠ്മണ്ഡു: നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന ഇന്ത്യക്കാര്‍ക്ക് യാത്രാനുമതി നിഷേധിച്ച് നേപ്പാള്‍ ഭരണകൂടം. നാളെ രാത്രി മുതൽ ഇത്തരത്തിലുള്ള യാത്രകള്‍ക്ക് പൂര്‍ണമായ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ നേപ്പാളില്‍ എത്തിയ മുഴുവന്‍ ഇന്ത്യാക്കാരും രാജ്യം വിടണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. അല്ലാത്തപക്ഷം അവർ അനിശ്ചിതകാലത്തേക്ക് നേപ്പാളില്‍ കുടുങ്ങിപ്പോകുമെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകി.

ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പല വിദേശ രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ളവർക്ക്‌ വിലക്കേർപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രവാസികള്‍ കൂട്ടത്തോടെ നേപ്പാള്‍ വഴി ഗള്‍ഫിലേക്കുള്ള യാത്ര തിരഞ്ഞെടുത്തത്. എന്നാല്‍, മറ്റൊരു രാജ്യത്ത് പ്രവേശിക്കുക എന്ന ലക്ഷ്യത്തോടെ കൂട്ടത്തോടെ ഇന്ത്യാക്കാര്‍ എത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന വിലയിരുത്തലിലാണ് നേപ്പാള്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

ഇതിനോടകം നിരവധി ഇന്ത്യക്കാർ നേപ്പാള്‍ വഴി ഒമാന്‍, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു. കോവിഡ് വ്യാപനസാധ്യത നിലനിൽക്കുന്നതിനാൽ ഇത്തരം യാത്രക്കാരെ അനുവദിക്കില്ലെന്ന നിലപാടിലാണ് നേപ്പാൾ ഭരണകൂടം.