ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹീത്രോ : അർദ്ധകാല അവധി ആഘോഷിക്കാനായി വില്യമും കേറ്റും മക്കളോടൊത്ത് പുറപ്പെട്ടു. മക്കളായ ജോർജ്ജ്, ഷാർലറ്റ്, ലൂയിസ് എന്നിവരോടൊപ്പം വില്യം രാജകുമാരനും കേറ്റും ഹീത്രോയിലെ വിൻഡ്‌സർ സ്യൂട്ടിന് പുറത്ത് നിൽക്കുന്നതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. നൂറോളം ജീവനക്കാരുള്ള സ്യൂട്ടിൽ സന്ദർശകർക്ക് വിഐപി പരിഗണനയാണ് ലഭിക്കുന്നത്. 3,300 പൗണ്ട് വിലമതിക്കുന്ന വിൻഡ്‌സർ സ്യൂട്ടിൽ 96 ജീവനക്കാരുണ്ട്. അതിഥികളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാനായി ബിഎംഡബ്ല്യു കാറോടൊപ്പം ഡ്രൈവർ സേവനവും നൽകുന്നുണ്ട്. അതിഥികളെ നേരിട്ട് വിമാനത്താവളത്തിലേക്ക് എത്തിക്കും. ലഗേജുകൾ സ്‌ക്രീൻ ചെയ്യാനും സുരക്ഷിതമായി വിമാനത്തിൽ സൂക്ഷിക്കാനുമായി പ്രത്യേകം ജീവനക്കാരുണ്ടാകും.

രാജ്ഞിയുടെ ചിത്രം ഉൾകൊള്ളുന്ന ഒരു ആഡംബര ലോഞ്ചാണ് വില്യമിനും കേറ്റിനുമായി ഒരുക്കപ്പെട്ടത്. അതിമനോഹരമായ കലാസൃഷ്ടികളാണ് മുറിയിൽ ഇടം നേടിയിരിക്കുന്നത്. ഏറ്റവും പ്രധാനമായി ഏതൊരാവശ്യവും നിറവേറ്റാനായി 96 ജീവനക്കാർ ഉണ്ടാകുമെന്നതാണ്. ഭക്ഷണപാനീയങ്ങൾ വിളമ്പുന്നത് ഉൾപ്പെടെ എല്ലാ കാര്യങ്ങളും അവർ ഏറ്റെടുക്കും. മിഷേലിൻ സ്റ്റാർ മെനുവാണ് അതിഥികളെ കാത്തിരിക്കുന്നത്. അതിഥികൾക്ക് ആവശ്യമുള്ളത്ര വിഭവങ്ങൾ മെനുവിൽ നിന്ന് ഓർഡർ ചെയ്യാൻ സാധിക്കുമെന്ന് ഹീത്രോ വിഐപി ഹെഡ് പ്രിയ മൽഹോത്ര പറഞ്ഞു. വിമാനത്തിൽ കയറാനുള്ള സമയമാകുമ്പോൾ സ്വകാര്യ ബിഎംഡബ്ല്യു എത്തും. ഫസ്റ്റ് ക്ലാസ്സോ ബിസിനസ് ക്ലാസ് ടിക്കറ്റോ ഉള്ള ആർക്കും £2,750 (വാറ്റ് സഹിതം ഏകദേശം £3,300) എന്ന നിരക്കിൽ വിഐപി സേവനം ലഭിക്കുന്നതാണ്.