തിരുവനന്തപുരം നഗരത്തിൽ കോടികൾ വിലമതിക്കുന്ന ഭൂമി ഇടപാടുകളിൽ ഏർപ്പെട്ടെന്ന ആരോപണവുമായി ശബരിമല സ്വർണപ്പാളി വിവാദത്തിലെ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ബ്ലെയ്ഡ് പലിശയ്ക്ക് പണം നൽകി വിവിധ സ്ഥലങ്ങളിൽ ഭൂമി സ്വന്തമാക്കിയതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 30 കോടിയിലധികം മൂല്യമുള്ള ഇടപാടുകളുടെ രേഖകളും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.
സ്വന്തം പേരിലല്ലാതെ ഭാര്യയുടെയും അമ്മയുടെയും പേരിലുമാണ് ഭൂമി സ്വന്തമാക്കിയതെന്നതാണ് അന്വേഷണത്തെ കൂടുതൽ ഗുരുതരമാക്കുന്നത്. മുൻ ദേവസ്വം കരാറുകാരൻ ഇടപാടുകളിൽ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇടപാടുകളിൽ പലതും ദുരൂഹത നിറഞ്ഞതാണെന്നും പരിശോധനയിൽ വ്യക്തമാകുന്നുണ്ട്.
അതേസമയം, സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് വിഭാഗം ഉണ്ണികൃഷ്ണൻ പോറ്റിയെ നാളെ ചോദ്യം ചെയ്യാനിരിക്കുകയാണ്. പാളികൾ മാറ്റി കൊണ്ടുപോയ സമയത്തും തിരിച്ചെത്തിയപ്പോഴും ഉള്ള രേഖകൾ, നഷ്ടപ്പെട്ട സ്വർണത്തിന്റെ കണക്കുകൾ, സ്പോൺസറുടെ വ്യാപക പണപ്പിരിവ് തുടങ്ങിയ വിഷയങ്ങൾക്കാണ് ഉത്തരം തേടുന്നത്.
Leave a Reply