ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്കിൽ മാറ്റം വരുത്താനുള്ള സാധ്യതയില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . നിലവിലെ 3.75 ശതമാനം പലിശനിരക്ക് തുടർച്ചയായ നാലാം യോഗത്തിലും നിലനിർത്തുമെന്നാണ് വിലയിരുത്തൽ. മധ്യപൂർവേഷ്യയിലെ സാഹചര്യങ്ങളും ഊർജവിലകളിലെ ചാഞ്ചാട്ടവും ബാങ്കിന്റെ നയരൂപീകരണ സമിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

മെയ് മാസത്തിൽ ബ്രിട്ടനിലെ പണപ്പെരുപ്പനിരക്ക് 2.8 ശതമാനമായി തുടരുകയും ഭക്ഷ്യവില വർധന 17 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തുകയും ചെയ്തതാണ് പലിശനിരക്ക് ഉയർത്തേണ്ട സാഹചര്യം ഒഴിവാക്കിയത്. അതേസമയം ഗതാഗത ചെലവുകൾ വേഗത്തിൽ ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇറാനുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് ഉണ്ടായ ഊർജവില ആഘാതം പണപ്പെരുപ്പത്തെ വീണ്ടും ഉയർത്തുമെന്ന ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും സമീപകാല സമാധാന നീക്കങ്ങൾ വിപണിയിൽ ആശ്വാസം പകരുന്നുണ്ട്.

എന്നിരുന്നാലും ബ്രിട്ടനിലെ കുടുംബങ്ങളുടെ വൈദ്യുതി-വാതക ബില്ലുകൾ ജൂലൈയിൽ 13 ശതമാനം വരെ ഉയരാനിരിക്കുന്നതിനാൽ വരും മാസങ്ങളിൽ പണപ്പെരുപ്പം വീണ്ടും ശക്തിപ്പെടാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ പ്രതിഫലനം ഭവനവായ്പ പലിശനിരക്കുകളിലും പ്രകടമാണ്. നിലവിൽ പുതിയ രണ്ട് വർഷത്തെ സ്ഥിരപലിശ ഭവനവായ്പകളുടെ ശരാശരി നിരക്ക് 5.60 ശതമാനത്തിലെത്തിയിരിക്കുകയാണ്.











Leave a Reply