കൊല്ലം കൊട്ടിയത്ത് മകനെ കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക പ്രശ്നമെന്ന് ജയയുടെ മകളുടെ വെളിപ്പെടുത്തൽ. ഒരു കൊല്ലമായി മാനസികമായി തളർന്ന നിലയിലാണ് പ്രതിയായ ജയമോളെന്ന് കൊല്ലപ്പെട്ട ജിത്തുവിന്റെ സഹോദരി  പറഞ്ഞു. അമ്മ പലപ്പോഴും അക്രമാസ്ത ആയി പെരുമാറിയിരുന്നുവെന്നും ദേഷ്യം മാറുമ്പോള്‍ സാധാരണരീതിയില്‍ പ്രതികരിക്കുന്നതിനാല്‍ ചികില്‍സിച്ചില്ലെന്നും മകൾ പറഞ്ഞു. മകന്റെ സ്നേഹം നഷ്ടമാകുമെന്ന് ജയമോള്‍ ഭയപ്പെട്ടിരുന്നു. കൊലപ്പെടുത്തിയതിനുശേഷം ആര്‍ക്കും സംശയംതോന്നിയിരുന്നില്ല.അമ്മയ്ക്ക്സ്വഭാവദൂഷ്യമുണ്ടെന്നതരത്തിലുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം വളരെയധികം വേദനിപ്പിച്ചെന്നും മകള്‍ പറഞ്ഞു.

 

കൊട്ടിയം സ്വദേശിയായ ഒമ്പതാം ക്ലാസുകാരന്‍ ജിത്തു ജോബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അസാധാരണ മൊഴിയും ഭാവപ്രകടനങ്ങളുമായി അമ്മ ജയ. മകനെ കൊന്ന് കത്തിച്ചത് എങ്ങനെയാണെന്ന് കൃത്യമായിട്ടാണ് തെളിവെടുപ്പിൽ പ്രതി ജയ പൊലീസിന് കാണിച്ചു കൊടുത്തത്. ആളുകളുടെ കുക്കുവിളിയും അസഭ്യം പറച്ചിലും ജയയെ തെല്ലും തളർത്തിയതുമില്ല.ആളുകള്‍ കൂവി വിളിച്ചെങ്കിലും അസഭ്യം പറഞ്ഞെങ്കിലും ഒരു പതര്‍ച്ചയും പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. സ്വത്തുതർക്കത്തിന്റെ പേരിലാണ് അരുംകൊലയെന്ന് ആദ്യം പറഞ്ഞ ജയ പിന്നീട് മൊഴി മാറ്റി.
കയ്യിലെ പൊള്ളല്‍ തുമ്പായി, പരസ്പരവിരുദ്ധ മൊഴി കുടുക്കി
ജിത്തുവിന്റെ തിരോധാനം അന്വേഷിക്കാന്‍ പൊലീസ് പലതവണ വീട്ടില്‍ ചെന്നപ്പോഴും മോനേ കാണാതായതിന്റെ കടുത്ത ദുഖം പ്രകടിപ്പിച്ചാണ് ജയ പൊലീസിനോട് സംസാരിച്ചത്. മകനെ കണ്ടെത്തമെന്നും ആഹാരം പോലും കഴിച്ചിട്ടില്ലെന്നും അമ്മ പറഞ്ഞപ്പോള്‍ പൊലീസ് ആശ്വസിപ്പിച്ചു.എന്നാല്‍ ബുധനാഴ്ച നല്‍കിയ ഒരു മൊഴിയാണ് ജയയേ കുടുക്കിയത്. കൈയിലെ പൊള്ളല്‍ ശ്രദ്ധയില്‍ പെട്ട സി.ഐ കാര്യം തിരക്കിയപ്പോള്‍ റോസയുടെ മുള്ള് കൊണ്ടതാണെന്നായിരുന്നു മൊഴി. വൈകിട്ട് മറ്റൊരും എസ് ഐ ഇതേ ചോദ്യം ചോദിച്ചപ്പോള്‍ അടുപ്പ് കത്തിച്ചപ്പോള്‍ പൊള്ളിയതാണെന്ന് മൊഴി മാറ്റി. ഗ്യാസ് അടുപ്പില്ലേ എന്നുള്ള ചോദ്യത്തിന് മുന്നില്‍ പതറി.

സംശയം തോന്നിയ പൊലീസ് വീടിന് പിന്‍വശം പരിശോധിച്ചപ്പോള്‍ മതിലിനോട് ചേര്‍ന്ന് തീയിട്ടതിന്റെ സൂചനകള്‍ കണ്ടു. കാര്യം തിരക്കിയപ്പോള്‍ കരിയില കത്തിച്ചെന്നായിരുന്നു മറുപടി. പൊലീസ് സമീപത്ത് നിന്ന് കുട്ടിയുടെ ചെരുപ്പ് കണ്ടെത്തി. മതില്‍ ചാടി അടുത്ത പുരയിടത്തില്‍ എത്തിയപ്പോള്‍ അടുത്ത് ചെരുപ്പ്. ആ വഴിയില്‍ വീടിന് പിന്നിലെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിലേക്ക് പൊലീസ് നടന്നു. ആളൊഴിഞ്ഞ ഇടിഞ്ഞു പൊളിഞ്ഞ വീടിന് സമീപം കാക്ക വട്ടമിട്ട് പറക്കുന്നത് കണ്ടാണ് അന്വേഷണ സംഘം അങ്ങോട്ട് ചെന്നത്. ദാരുണായിരുന്നു കാഴ്ച .വീടിന് സമീപത്തെ കാടിനുള്ളില്‍ പെട്ടെന്ന് കാണാന്‍ കഴിയാത്ത നിലയില്‍ കത്തികരിഞ്ഞ് തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം 14കാരന്റെ മൃതദേഹം. തിരിച്ചു വീട്ടിലെത്തിയ പൊലീസ് കാര്യം പറഞ്ഞപ്പോൾ ഒരു ഭയവുമില്ലാതെ ജയ കുറ്റം സമ്മതിക്കുകയായിരുന്നു.

ജനക്കൂട്ടത്തെ കൂസാതെ ജയ; മൊഴി വിശ്വസിക്കാനാകാതെ പൊലീസ്
മകനെ കൊന്ന് കത്തിച്ചത് എങ്ങനയെന്ന് കൃത്യമായിട്ടാണ് തെളിവെടുപ്പില്‍ പ്രതിയായ ജയമോള്‍ പൊലീസിന് കാട്ടികൊടുത്തത്. ആളുകള്‍ കൂവി വിളിച്ചെങ്കിലും അസഭ്യം പറഞ്ഞെങ്കിലും ഒരു പതര്‍ച്ചയും പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. വൈകിട്ട് നാലരയോടെയാണ് തിങ്ങിനിറഞ്ഞ ജനങ്ങള്‍ക്കിടയിലൂടെ പ്രതിയായ ജയമോളേ കൊലപാതകം നടത്തിയ സ്വന്തം വീട്ടിലെത്തിച്ചത്. ജയ പടി കടന്ന് മുറുക്കുള്ളിലേക്ക് പോകുമ്പോള്‍ അച്ഛന്‍ നിര്‍വികാരനായി സമീപത്ത് നില്‍പ്പുണ്ടായിരുന്നു. ഒരു കൂസലുമില്ലാതെ ആരെയും നോക്കാതെ നേരേ ജയ മോള്‍ പൊലീസിനെ നേരേ കൊണ്ടുപോയത് അടുക്കളയിലേക്കാണ് .

അടുക്കളയിലെ സ്ലാബില്‍ ഇരുന്ന മകന്റെ കഴുത്തില്‍ ഷാള്‍ മുറുക്കിയതും മകന്‍ താഴെക്ക് വീണതും പൊലീസിന് പ്രതി വിശദീകരിച്ചു. പിന്നീട് നേരേ വീടിന് പുറത്തേക്ക്, ജനങ്ങളുടെ കൂക്കിവിളികള്‍ക്കിടിയിലൂടെ പൊലീസിനെ ജയതന്നെ തന്നെ അടുക്കളയുടെ പിന്‍ഭാഗത്തേക്ക് കൊണ്ടുവന്നു. കഴുത്ത് ഞെരിച്ച തുണിയും തറവൃത്തിയാക്കിയ തുണിയും പൊലീസിന് കാണിച്ചുകൊടുക്കുമ്പോള്‍ മാത്രമാണ് ക്രൂരയായ അമ്മയുടെ മുഖത്ത് അല്പമെങ്കിലും ദുഖം പ്രകടമായത്.

പക്ഷേ അത് താല്ക്കാലികമായിരുന്നു .വീണ്ടും ഒരു ഭാവഭേദവുമില്ലാതെ കുട്ടിയെ ആദ്യം കത്തിച്ച സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തു. മതിലിനോട് ചേര്‍ന്ന് വിറക് കൂട്ടിയിട്ടാണ് മകനെ ആദ്യം കത്തിച്ചത് .സമീപത്തെ വീട്ടില്‍ നിന്ന് മണ്ണെണ്ണ വാങ്ങിയിരുന്നതിനാല്‍ തീ കത്തുന്നത് കണ്ട് ആര്‍ക്കും സംശയം തോന്നിയില്ലെന്നും ജയ പൊലീസിനോട് പറഞ്ഞു. അമ്മൂമ്മയുടെ സ്വത്ത് അച്ഛന് നൽകില്ലെന്ന് മകൻ പറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്നാണ് മൊഴിയാണ് പൊലീസിനെ ആശയകുഴപ്പത്തിലാക്കിയത്. കൊല നടന്നു ദിവസങ്ങളായതിനാൽ മൊഴി പറയാൻ അമ്മ മാനസികമായി തയാറെടുത്തു എന്നാണ് പൊലീസ് കരുതുന്നത്.