ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. ആക്രമണത്തില്‍ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമിയും കൊല്ലപ്പെട്ടു. ബാഗേരിയും സലാമിയും ഉള്‍പ്പെടുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടെഹ്റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് സൈനിക മേധാവി ഉള്‍പ്പെടെ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇറാന്റെ ആണവ പ്ലാന്റുകളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. വിവിധ പ്രദേശങ്ങളിലെ ആണവ പ്ലാന്റുകള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയെന്ന് ഐഡിഎഫ് അവകാശപ്പെട്ടു. ഇസ്രയേല്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആദ്യ ആക്രമണം. പ്രമുഖ ഇറാന്‍ ശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഇറാന്‍ ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത് ഹൊസൈന്‍ സലാമിയായിരുന്നു. 300 ല്‍ അധികം ഡ്രോണുകളും മിസൈലുകളും വിന്യസിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ ഇറാന് നേരെ ആക്രമണം നടത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഏത് സാഹചര്യത്തേയും നേരിടാന്‍ ഇറാന്‍ പൂര്‍ണമായി സജ്ജമെന്നായിരുന്നു സലാമിയുടെ പ്രതികരണം. ഇറാന്റെ മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വിവരമുണ്ട്. എന്നാല്‍ ഹൊസൈന്‍ സലാമിയുടെ മരണം മാത്രമാണ് ഇറാന്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

ഇറാനെതിരെ നടന്ന ആക്രമണം ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രയേലിന്റെ നിലനില്‍പ്പിനായി ഇറാന്റെ ഭീഷണി തടയുന്നതിനായി ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന സൈനിക നടപടി ആരംഭിച്ചുവെന്ന് നെതന്യാഹു പറഞ്ഞു. ഈ ഭീഷണി ഇല്ലാതാക്കാന്‍ ആവശ്യമായത്ര ദിവസത്തേക്ക് ഓപ്പറേഷന്‍ തുടരുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ ആണ് ഇറാനെതിരെ നടക്കുന്നതെന്ന് ഇസ്രയേല്‍ മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെള്ളിയാഴ്ച രാവിലെ ഇറാനില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി ഇറാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓപ്പറേഷന്‍ റൈസിങ് ലയണിന് പകരമായി ഇറാന്റെ പ്രത്യാക്രമണം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

ഇറാന് ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ഒരു പദ്ധതി ഉണ്ടായിരുന്നു. തടഞ്ഞില്ലെങ്കില്‍ അവര്‍ക്ക് ആണവായുധം ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും അദേഹം അവകാശപ്പെട്ടു. ഇറാന്റെ ആണവ പദ്ധതിയുടെ പ്രധാന ഭാഗത്താണ് ആക്രമണം നടത്തിയത്. ഇറാനിലെ നതാന്‍സിലെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തെയും ഇറാനിലെ ആണവ ശാസ്ത്രജ്ഞരെയും തങ്ങള്‍ ലക്ഷ്യമിട്ടു. ഇറാനിലെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ ഹൃദയഭാഗത്തും ആക്രമണം നടത്തിയെന്ന് നെതന്യാഹു വ്യക്തമാക്കി.

ഇസ്രയേല്‍ സ്വയം പ്രതിരോധിക്കുമ്പോള്‍ മറ്റുള്ളവരെയും കൂടിയാണ് പ്രതിരോധിക്കുന്നത്. തങ്ങളുടെ അറബ് അയല്‍ക്കാരെ പ്രതിരോധിക്കുന്നു. ഇറാനിലെ അരാജകത്വത്തിന്റെയും കൂട്ടക്കൊലയുടെയും പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവരും കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു. ഒപ്പം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നെതന്യാഹു നന്ദി അറിയിക്കുകയും ചെയ്തു. ഇറാനെ ഒരിക്കലും ആണവായുധങ്ങള്‍ നേടാന്‍ അനുവദിക്കരുത്. ട്രംപിന്റെ പ്രസിഡന്റ് കാലയളവില്‍ ഉടനീളം നമ്മുടെ രാജ്യത്തിന് നല്‍കിയ സ്ഥിരമായ പിന്തുണയ്ക്ക് അദേഹത്തിന് നന്ദി പറയുന്നു. നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു.

പ്രസംഗത്തില്‍ നെതന്യാഹു ഇറാനിയന്‍ ജനതയ്ക്കും സന്ദേശം നല്‍കി. നിങ്ങളെ വെറുക്കുന്നുമില്ല, നിങ്ങള്‍ ശത്രുക്കളുമല്ല. എന്നാല്‍ നിങ്ങളെ ചവിട്ടിമെതിക്കുന്ന ഒരു സ്വേച്ഛാധിപത്യ ഭരണകൂടം ഉണ്ട്. അതാണ് നമ്മുടെ പൊതു ശത്രു. ഏകദേശം അമ്പത് വര്‍ഷത്തോളമായി ഈ ഭരണകൂടം നല്ല ജീവിതത്തിനുള്ള നിങ്ങളുടെ അവസരം കവര്‍ന്നെടുത്തിരിക്കുന്നു. ഈ സ്വേച്ഛാധിപത്യത്തില്‍ നിന്നുള്ള നിങ്ങളുടെ വിമോചന ദിനം അടുത്താണ് എന്നതില്‍ സംശയമില്ല. ആ ദിവസം വരുമ്പോള്‍ ഇസ്രയേലികളും ഇറാനികളും നമ്മുടെ പുരാതന ജനതകള്‍ക്കിടയിലുള്ള സഖ്യം പുതുക്കും. ഒരുമിച്ച് നമ്മള്‍ സമൃദ്ധിയുടെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും ഒരു ഭാവി കെട്ടിപ്പടുക്കുമെന്ന് നെതന്യാഹു പറഞ്ഞു.