സി. ഗ്ലാഡിസ്
രാവിലേ ഉറക്കമുണർന്നത് വലിയപ്പൻ്റെ താളത്തിലുള്ള മുറുക്കാൻ ഇടിയുടെ ശബ്ദം കേട്ടാണ്. പിന്നീടുള്ള വലിയപ്പൻ്റെ മുറുക്കാൻ ഇടി താളത്തിൽ “മനമേ പക്ഷി ഗണങ്ങൾ ഉണർന്നിതാ പാടുന്നു” എന്ന ഗാനവും കേട്ട് കിടക്ക വിട്ട് അടുക്കളയിൽ എത്തുമ്പോൾ നല്ല ആവി പറക്കുന്ന പുട്ടിൻ്റെയും ഇറച്ചിക്കറിയുടെയും മണം മൂക്കിലേക്ക് ഇരച്ചുകയറും.
അമ്മേ…അമ്മേ ….. എന്ന് നീട്ടി വിളിച്ച് അമ്മയെ ചെന്ന് ഒന്നു കെട്ടിപ്പിടിച്ചു.
നിനക്കൊക്കെ നേരത്തെ എഴുന്നേറ്റാൽ എന്താ?
എന്നു പറഞ്ഞു കൈയ്യിലുള്ള തവി കൊണ്ട് തുടയ്ക്ക് ഒരു അടി. അയ്യേ.. എന്ന നിലവിളിയിൽ തുട തടവി മാറി നിന്നു.
ഒപ്പം പെണ്ണ് ആയതിനാൽ താമസിച്ച് എഴുന്നേറ്റതിനുള്ള അമ്മയുടെ ശകാരവും ഉപദേശവും.
ഇങ്ങനെ വെയിലേക്കുന്നിടം വരെ കിടന്നാൽ എങ്ങനെയാ. പെണ്ണുങ്ങൾ നേരത്തെ കാലത്ത് എഴുന്നേല്ക്കണമെടി..
എന്താ അമ്മേ …അമ്മ എൻ്റെ പൊന്നമ്മയല്ലേ
ആണടി അതാ ഞാൻ……. നൊന്തുപെറ്റ കണക്കു പറഞ്ഞതു മുഴുപ്പിക്കാതെ അമ്മ. അമ്മയുടെ വാക്കിൻ്റെ അസ്ത്രത്തിൽ കിടന്ന് തകിടം മറിയുമ്പോൾ
വീണ്ടും ഉപദേശമായി.
നിനക്കൊക്കെ അറിയാമോ… അന്യ വിട്ടിൽ ചെന്നാൽ എല്ലാരു കുറ്റം പറയുന്നത് അമ്മയുടെ വളർത്തുദോഷം എന്നാണ്. നിനക്ക് ഒക്കെ വല്ലതും അറിയണേോ?
അന്യവീട്ടിലേക്കുള്ളവൾ എന്ന പഴമൊഴിയുടെ ചുരുൾ അഴിച്ച് അമ്മ രാവിലെ തന്നെ അടുക്കളയിൽ നിറഞ്ഞാടി.
പാവം അമ്മപ്പെണ്ണ് ഇതെല്ലാം അമ്മയും കേട്ടു വളർന്നതാണ് എന്ന് സ്വയം ആശ്വസിച്ചു.
ആണുങ്ങൾക്ക് ഉറങ്ങാനും യഥാസമയത്ത് ഭക്ഷണം കിട്ടാൻ അവർ സ്ത്രീകൾക്ക് മേൽ കെട്ടിയേല്പിച്ച പഴമൊഴിയാണ് സ്ത്രീകൾ അതിരാവിലെ എഴുന്നേല്ക്കണമെന്നത്. എന്നാലേ ഐശ്വര്യം വീട്ടിൽ എത്തുകയുള്ളു എന്ന് ചിന്തിച്ച ഞാൻ അടുക്കളയിൽ നിന്ന് ഒന്നും ഉരിയാടാതെ പുട്ടിൻ്റെയും ഇറച്ചിയുടെയും വെന്തമണം ആസ്വദിച്ചു തന്നെ നിന്നു.
മനസ്സിൽ പറഞ്ഞു ഒന്നും പറഞ്ഞിട്ട് കാര്യമില്ല പാവം പെറ്റത് എല്ലാം പെണ്ണല്ലേ സങ്കടങ്ങൾ പറയട്ടെ, പല്ലു തേക്കാതെ വായ രണ്ടു പ്രാവശ്യംഅമ്മ കാണാതെ കഴുകി ഒപ്പിച്ച് അടുക്കളയിൽ ചൂടുചായ പ്രതീക്ഷിച്ച് നിന്നു.
അപ്പോൾ അടുത്തുള്ള അഞ്ചിൽ പറമ്പിൽ നിന്ന് കേൾക്കാം ഇന്ന് അപ്പൻ വെട്ടിയ ഇറച്ചിയുടെ എല്ലിനായി കാക്കയും പട്ടികളും നടത്തുന്ന കിടമത്സരം.
ഇറച്ചിഅറത്തിട്ടുണ്ടന്ന് നാടിനെ അറിയിക്കുന്നത് പലപ്പോഴും കാക്കയും പട്ടികളുമാണ്.
വീണ്ടും അമ്മയുടെ പതം പറച്ചിൽ ….. പാവം ആ മനുഷ്യൻ പെണ്ണുങ്ങളെ വളർത്താൻ അതിരാവിലേ പണിയെടുക്കുകയാ നീയൊക്കേ ഇതു വല്ലതും അറിയുന്നുണ്ടോ? ഉറക്കവും തീറ്റയും അല്ലാതെ എന്ത് പ്രയോജനം.
എല്ലാം കേട്ടു കൊണ്ട് വഴക്കിൽ അമ്മയുടെ കൈയ്യിൽ നിന്ന് ചുട് ചായയും വാങ്ങി കട്ടിളപ്പടിയിൽ ഇരിപ്പ് ഉറപ്പിക്കുമ്പോൾ ഒന്നു കൂടെ അടുക്കളയിലെ ചേരിലേക്ക് നോക്കി…..
തീയുടെ ചൂടും പുകയുമടിച്ചവൻ ചേരിൽ തൂങ്ങി കിടക്കുകയാണ്. കഴിഞ്ഞ ആഴ്ച അപ്പൻവെട്ടിയ കാളയുടെ കട്ട്.
ആ ഉശിരുള്ള കാളക്കുറ്റനെ കൊണ്ടു വന്നത് അഞ്ചാൾ ചേർന്നാണ് മൂക്കു കയർ കൂടാതെകഴുത്തിലെ കയർ രണ്ടെണ്ണം. ഉശിരുള്ള കാളയായിരുന്നു. അടുക്കള സഞ്ചാരത്തിൽ കെട്ടിഞാത്തിയ അതിൻ്റെ കട്ട് സഞ്ചിയിലേക്ക് ആരും അറിയാതെ കൈ തൊടുമ്പോൾ ഒരു പ്രത്യേക സുഖമാണ്. പഞ്ഞിപോലെ സോഫ്റ്റായ അവയെ ലാളിക്കുമ്പോൾ മനസ്സിൽ ഓർത്തു, എന്നായിരിക്കും അപ്പൻ ഇത് എടുക്കുക
കഴിഞ്ഞ ആഴ്ച അപ്പൻ അത് കെട്ടുമ്പോൾ അമ്മയോട് പറയുന്നത് കേട്ടു.
എൻ്റെ പെണ്ണേ, ഇത് ചേർത്ത് മറ്റവൻ അടിക്കണമെടി നല്ല ശക്തിയാണ്. രണ്ടാഴ്ച അടുപ്പിലെ പുകയും ചുടും അടിച്ചു കിടക്കട്ടെഒപ്പം ആയുസ്സും. അമ്മയ്ക്ക് കലികയറി പറഞ്ഞു. നിങ്ങൾ അടിച്ച് ചാവ് മനുഷ്യാ, ചത്ത് തുലയട്ടെ.
എൻ്റെ പെണ്ണേ, നിനക്ക് അതു വല്ലതും അറിയാമോ, ഇതിൻ്റെ ഗുണം. ഇവനെ അടിച്ചാൽ ആരോഗ്യം കിട്ടുമെടി. നല്ല ഉശിര് , ഇത് പൊട്ടിക്കുന്ന ദിവസം ആ തങ്കച്ചനും തോമ്മയും വറീതും എല്ലാം എത്തുമെന്നാ പറഞ്ഞത്
എടി പെണ്ണേ, അന്ന് നീ നന്നായി മസ്സാലയിട്ട് ഇറച്ചി വയ്ക്കണം.
അവരുടെ അടക്കി പറച്ചിലിൽ ഒരു കാര്യം എനിക്ക് വ്യക്തമായി .
ഇത് ശക്തി കിട്ടുന്ന എന്തോ മരുന്നാണ്.
ഒരാഴ്ചത്തെ പുകയുടെ കറയുമേറ്റ് ഒരു ചെറിയ കരിസഞ്ചി തുങ്ങിയാടുന്ന പോലെ പുകയേറ്റ് ചേരിൽ അത് കാറ്റിലും പുകയിലും ആടി കൊണ്ടിരുന്നു. തങ്കച്ചൻ അപ്പൻ്റെ അടുത്ത കൂട്ടുകാരൻ ആണ്. പട്ടാളത്തിൽ നിന്ന് ജോലി കഴിഞ്ഞ് എത്തിയ മഹാൻ. നാട്ടിലെ ജനത്തെ മുഴുവൻ വീരവാദ കഥകൾ പറഞ്ഞു കേൾപ്പിക്കുന്ന മറ്റൊരു തറവാടി. വണ്ടർ തങ്കച്ചൻ. തങ്കച്ചൻ്റെ വണ്ടറടി കഥകൾ കേൾക്കാൻ കുറേ കുടിയൻമാരും. മീൻപിടുത്തക്കാരൻ വറീതും കട്ടകുത്ത് തോമ്മച്ചനും മറ്റും എത്തുമ്പോൾ വീമ്പടിക്കാരുടെ കോറം തികയും.
കട്ടിളപ്പടിയിൽ ഇരുന്നുള്ള ആസ്വദിച്ച് അമ്മ തന്ന ചായ കുടിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ ഓർത്തു, ഇന്ന് ഞായർ ഒരു പുണ്യം എന്ന നിലയിൽ അമ്മയ്ക്ക് ഇത്തിരി സഹായം ചെയ്യണം. ചൂല് കയ്യിലെടുത്തു അപ്പോൾ കാണാം വലിയപ്പൻ്റെ മുറുക്കാൻ കഴിച്ചു ഇറയത്തിരുന്നുള്ള നീട്ടി തുപ്പലുകൾ…
അതു മൂലം രക്തവർണ്ണമായ മുറ്റം.
മുറുക്കി തുപ്പലുകൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് മുറ്റത്തെ മുല്ല. വെള്ള മുല്ലപ്പൂവിൽവീണ ചുവന്ന തുപ്പലുകൾ.
എനിക്ക് ദേഷ്യം വന്നു. ഈ വലിയപ്പൻ്റെ ഒരു മുറക്കാൻ കഴിപ്പ്. പാവാട എളിയിൽ കുത്തി വലിയപ്പനോട് ഉപദേശരൂപേണ രണ്ടുവർത്തമാനം പറഞ്ഞു. എൻ്റെ പെന്നു വലിയപ്പാ ഒന്നു മാറ്റി തുപ്പികൂടേ? ഒന്നും മിണ്ടാതെ വലിയപ്പൻ താളത്തിൽ മുറുക്കികൊണ്ടിരുന്നു.
ആരു കേൾക്കാൻ.
ചിലപ്പോൾ വലിയപ്പനിൽ നിന്ന് കിട്ടുന്ന, വെറ്റിലയടക്ക മുറക്കാൻ ,അമ്മ അറിയാതെ കഴിക്കുന്ന കാര്യം ഓർത്തപ്പോൾ പറഞ്ഞത് എല്ലാം തമാശമട്ടിൽ തിരിച്ചെടുത്തു. വേഗം മുറ്റമടിച്ചു തീർത്തു. ഇറയത്തെ ഉമിക്കരി പാട്ടയിൽനിന്ന് ചരിച്ച് ഉമിക്കരിയെടുത്ത് പല്ലുതേച്ച് അനിയത്തിയെ കൂട്ടു പിടിച്ച് കുളിക്കാൻ തോട്ടിലേക്ക് ഇറങ്ങി. വെള്ളത്തിൽ മുങ്ങാൻ കുഴി ഇടുമ്പോൾ കരയിൽ നിന്ന് കുഞ്ഞനിയത്തി എണ്ണി തുടങ്ങി. ഒന്ന്,രണ്ട്, മൂന്ന്………….50 എണ്ണും വരെ വെള്ളത്തിൽ മുങ്ങി കിടക്കാൻ പറ്റണം എന്ന ചിന്തയിൽ മുങ്ങി താഴുമ്പോൾ 15 എന്ന് അനിയത്തി ഉറക്കെ വിളിച്ചു .
ശ്വാസം കിട്ടാതെ ഉയർന്നുപൊങ്ങി.
അപ്പോൾ അമ്മയുടെ ശബ്ദം ഉയർന്നു കേട്ടു.
പോത്തിനെ പോലെ വെള്ളം കലക്കി മറിക്കാതെ വേഗം കുളിച്ചിട്ട് പള്ളിയിൽ പോടി.
വേഗം തന്നെ കാക്കകുളി പാസ്സാക്കി വെള്ളത്തിൽ നിന്ന് വേഗം ചാടി കയറി. കാരണം, കരയിൽ നില്ക്കുന്ന യുക്കാലിയുടെ നേർത്ത വടി കൊണ്ട് ഉള്ള അടി. അയ്യോ ! നനഞ്ഞദേഹത്ത് ഏല്പിക്കുന്ന പ്രഹരം സഹിക്കാൻ വയ്യാ.
പെണ്ണുള്ള ആ വീട്ടിൽ ആണായി പിറന്നവൻ അപ്പനും വല്ല്യപ്പനും മാത്രമാ.
വെള്ളത്തിൽ മുങ്ങാൻകുഴിയിടാനും നീന്താനും തുഴയാനും പഠിച്ചത് അപ്പനിൽ നിന്നാണ്. കുട്ടനാട്ടിലെ ആൺകുട്ടിയും പെൺകുട്ടിയും നീന്തൽ അറിഞ്ഞിരിക്കണം. ഓരോ കാലവർഷവും കടന്നു വരുമ്പോൾ അതിജീവനത്തിൻ്റെ ഒരു ഭാഗമാണ് ഈ നീന്തൽ
കുളി കഴിഞ്ഞ് വേഗം വസ്ത്രവും ഉടുത്ത് അടുക്കളയിലെത്തി പുട്ടും ഇറച്ചിയുമായി നല്ല ഒരു ഒന്നാന്തരം മത്സരം നടത്തി.
പിന്നെ പത്തു മണി കുർബാനയ്ക്കും അതു കഴിഞ്ഞുള്ള വേദപാഠം ക്ലാസ്സിനായി പള്ളിയിലേക്ക് വയൽ വരമ്പ് വഴി ഒറ്റ ഓട്ടം.
ഇന്നാടി പെണ്ണുങ്ങളെ നേർച്ചയിടാൻ പൈസ.
അമ്മ അടുക്കളയിലെ കടുക് ടിന്നിൽ നിന്ന് പൈസ ഓരോരുത്തർക്കായി തന്നു.
ഓടുന്നതിന് ഇടയിൽ നേർച്ചയിടാൻ അമ്മ തരുന്ന രണ്ടു രൂപ തുട്ടിൽ മുറുകേ പിടിച്ചു. പള്ളിയിൽ കയറും മുന്നേ മാതാവിൻ്റെ കുരിശിൻതൊട്ടിയിൽ രണ്ടു മിനിറ്റ് നില്ക്കും. മാതാവിന്റെ നടയിൽ വഴിപോക്കർ ആരോ കത്തിച്ചു പോയ, വീണ തിരികളെ നേരെയാക്കി കത്തിച്ചു നിർത്തി. എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥനയും ചൊല്ലി പള്ളിയിൽ കയറി മുട്ടുകുത്തി കുരിശു വരച്ചു. കൈയ്യിലിരുന്ന വിയർത്ത തൊട്ടുകൾ പള്ളിയിലെ ഭണ്ഡാരത്തിൽ നിക്ഷേപിച്ച് വിശുദ്ധ കുരിശിന്റെ അടയാളത്താലെ + ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് + ഞങ്ങളെ രക്ഷിക്ക, ഞങ്ങളുടെ തമ്പുരാനെ+ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവന്റെയും നാമത്തിൽ, + ആമേൻ. അമ്മ ചെറുപ്പത്തിലേ പഠിപ്പിച്ച കുരിശുവര. മുട്ടിൽ നിന്ന് ചൊല്ലി തീർത്ത്, നീട്ടത്തിൽ ഒരു കുരിശും വരച്ചു. പുഞ്ചിരിച്ചു നില്ക്കുന്ന ഈശോ രൂപത്തിലേക്ക് നോക്കി മൂന്നു കാര്യം നിർത്താതെ ചോദിക്കും. ഒന്ന് അപ്പൻ്റെ ഒടുക്കലത്തെ കുടിയായിരുന്നു. അപ്പൻകുടിക്കാതെ വരുമ്പോൾ കിട്ടുന്ന സ്നേഹം വല്ലപ്പോഴും വീണു കിട്ടുന്ന തുട്ടുകൾ പോലെയായിരുന്നു. അത് എന്നും കിട്ടാൻ ആഗ്രഹത്തോടെ പ്രാർത്ഥിച്ചു. പക്ഷേ ഈശോയുടെ രൂപം കള്ള ചിരിയോട് എന്നെ നോക്കി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
സണ്ടേസ്ക്കൂൾ അധ്യപിക പഠിപ്പിച്ച വിശ്വാസം അത് ലഭിക്കും എന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവും. ആ ബോധ്യത്തിൽ വീണ്ടും ആഞ്ഞുപ്രാർത്ഥിച്ചു കൊണ്ട് കുർബാനയും കൂടി. കുർബാനയും വേദപാഠക്ലാസ്സും എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ കാണുന്നത് എന്നിലും മുമ്പേ വീട്ടിലേക്ക് ഓടിയെത്തിയ ചേച്ചി ചട്ടിയിൽ ചോറുമായി നടത്തുന്ന ഭക്ഷണത്തോടുള്ള കിടമത്സരമാണ്.
ഇന്ന് വെട്ടിയ ചെറിയ പോത്തിൻ്റെ തലച്ചോർ .അമ്മ അത് എടുത്ത് തേങ്ങ ചിരവി ഉള്ളിയും മുളകും അരിഞ്ഞിട്ട് തോരൻ ആക്കി വച്ചിരിക്കുന്ന ഭക്ഷണത്തോട് ചേച്ചി നടത്തുന്ന മത്സരമാണ്.
ഇവൾക്ക് തലച്ചോറിനോട് ഇത്ര കമ്പമോ?
ശരിയാ, നല്ല രുചിയുള്ള മുട്ട തോരൻ പോലെ. അവളുടെ പാത്രത്തിൽ നിന്ന് ഇത്തിരി കൈ ഇട്ട് വാരി തിന്നു. എടുത്തത് മാത്രമേ ഓർമ്മ ഉള്ളു.തിന്ന കൈ കൊണ്ട് അവൾ പുറം നോക്കി ഒറ്റ ഇടി. ഇടി കൊണ്ട് പുറം പൊളിഞ്ഞു പോയി. പള്ളിയിലെ കുർബാനഭക്തിയിലും അച്ചൻ്റെ പ്രസംഗത്തിലും പ്രാർത്ഥനയിലും നിറഞ്ഞു നിന്ന ഞാൻ തിരിച്ചു അടിക്കാൻ നിന്നില്ല.
കുടാതെ അമ്മയുടെ ചൂരൽ കഷായം ഓർത്തപ്പോൾ ഒന്നും ജയിക്കാൻ വേണ്ടി ചെയ്തില്ല. തോറ്റു തന്നെ നിന്നു. അവളുടെ ഭക്ഷണം മോഷ്ടിച്ചതിന് അവൾ തന്ന സമ്മാനം. അതങ്ങ് രണ്ടു കൈയ്യും നീട്ടി ഏറ്റുവാങ്ങി. പക്ഷേ സന്ധ്യ പ്രാർത്ഥനയ്ക്ക് ഇരിക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രാർത്ഥന തെറ്റിക്കുന്നതിന് അവൾക്ക് കിട്ടുന്ന അടിയും ചില്ലറയല്ല. വല്ല്യയപ്പൻ തുടങ്ങുന്ന അക്കരയ്ക്ക് യാത്ര ചെയ്യും സിയോൻ സഞ്ചാരി എന്ന ഗാനവും സുതുതി സുതുതി എന്ന് മനമേ എന്ന ഗാനങ്ങളും സന്ധ്യ പ്രാർത്ഥനയും 23 ഉം 91 ഉം സങ്കീർത്തനവും ചൊല്ലി കഴിയുമ്പോൾ ചേച്ചി വാങ്ങിക്കൂട്ടുന്ന അടികളും അവളുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയിൽ എപ്പോഴും എന്നിലെ ഭക്തിമറിയ ഇളകിയാടി. അപ്പോഴും അമ്മയുടെ മനം നീറിയ, വെന്തുരുകുന്ന പ്രാർത്ഥനയ്ക്ക് ഒപ്പം തന്നെ പീഠംത്തിൽ കത്തിച്ചതിരിയും എരിഞ്ഞുതീർന്നു.
എല്ലാ ശനിയാഴ്ചയും വൈകുന്നേരമായാൽ ചേച്ചിക്കൊപ്പം വള്ളത്തിൽ പോയി വെളുന്താൾ (കാട്ടുചേമ്പില) ഇല കത്തി കൊണ്ട് മുറിച്ചെടുക്കും. അതും ഒരു കുട്ട നിറയെ, അപ്പന് ഇറച്ചി കെട്ടി കൊടുക്കാൻ ഇല വേണം. വള്ളം തുഴഞ്ഞ് ഓരോ വെളുന്താളില മുറിക്കലിലും അതിൻ്റെ കറ വെള്ളപെറ്റിക്കോട്ടിൽ പുക്കളുടെ ചിഹ്നം നെയ്തു കൊണ്ടിരുന്നു.
അതുമായി വീട്ടിൽ എത്തിയാൽ ആദ്യം കേൾക്കുന്നത് അമ്മയുടെ വഴക്കാണ്.
വസ്ത്രം സൂക്ഷിക്കാത്ത സന്താനങ്ങൾ. പണത്തിൻ്റെ വിലയെക്കുറിച്ച് അമ്മ വാ തോരാതെ പറഞ്ഞുകൊണ്ടിരിക്കും.
എല്ലാം നശിപ്പിക്ക് നീയൊക്കെ….
വെള്ള പെറ്റിക്കോട്ടിൽ നിറയുന്ന കറയുടെ പേരിലും അമ്മയുടെ വഴക്കു പറച്ചിൽ ഏറി വന്നു.
അടുക്കളയിൽ കയറിയാൽ വീണ്ടും നോട്ടം ചേരിലേക്ക് തിരിയും. ശക്തിയുടെ മരുന്നായി അത് ചേരിലേ ആവി അടിച്ച് കിടക്കുന്ന കാഴ്ച. എന്നായിരിക്കും അപ്പൻ ഇതിനെയെടുത്ത് മറ്റവൻകൂട്ടി അടിക്കുന്നത്?
ആൺ കുട്ടിയായിരുന്നെങ്കിൽ ഇതിൻ്റെ രുചി അറിയാമായിരുന്നു. വെള്ളിയാഴ്ചത്തെ അമ്മയോടുള്ള അപ്പൻ്റെ പറച്ചിലിൽ നാളെ ഇതു എടുക്കും എന്നു മനസ്സിലായി. ആഗ്രഹത്തോടെ ശനിയാഴ്ചയാകാൻ കാത്തിരുന്നു. ശനിയാഴ്ച രാവിലെ പത്തു മണിക്ക് രണ്ടു കുപ്പിയിൽ നല്ല വാറ്റ്സാധനം വണ്ടർ തങ്കച്ചൻ വഴി എത്തി. അടുക്കളയിൽ മസ്സാലകൂട്ടി കരൾ അടക്കം ഉള്ള ഇറച്ചി വെന്തതിൻ്റെ മണം…. അത് ആവിയിൽ പറന്ന് പൊന്തി. അതു ചട്ടിയോട് പറമ്പിലേക്ക് പോകുന്ന കാഴ്ച വീടിൻ്റെ ജനൽപടിയിലൂടെ നോക്കി നിന്നു. ഒപ്പം കുപ്പിയും ഗ്ലാസുകളും റാസ പോലെ പിന്നാലെയും. വീടിൻ്റെ പിന്നാമ്പുറത്തു നിന്ന് ദൂരെ കാഴ്ചയിലൂടെ കുപ്പിനിരത്തലും അതിലേക്ക് കട്ട് പൊട്ടിച്ച് കുപ്പിയിലിട്ട് കുലുക്കി ചേർത്ത് സാധനങ്ങൾ അടിക്കുന്ന കാഴ്ച. അവരുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ. തൊട്ടു നക്കാൻ ഇറച്ചിയും കരളും ചേർന്നകറി. ഒടുവിൽ ശക്തി മരുന്നു പോലെ വന്നവരുടെ സിരകളിലും ശരീരത്തിലും ലഹരി വ്യാപിക്കുമ്പോൾ ഉയരുന്ന ശബ്ദങ്ങൾ, വൻമ്പുപറച്ചിലുകൾ, സംസാരത്തിലെ മാറിമറിയുന്ന ഭാഷാഭേദങ്ങൾ, നിഘണ്ടുവിലില്ലാത്ത വാക്കുകൾ, വാക്കുകളിലെ ജയവും തോൽവികളും പിണക്കങ്ങളും. ഒടുവിൽ വേച്ചു വേച്ചു നീങ്ങുന്ന മനുഷ്യർ.
ആ ഒഴിഞ്ഞ ഗ്ലാസ്സുകൾ പെരുന്നാൾ റാസ പോലെ വീണ്ടും അടുക്കളയിൽ എത്തിയപ്പോൾ മാറി നിന്ന ഞാൻ, അവർ കുടിച്ച ഗ്ലാസ്സിലെ മിച്ചത്തിൽ നിന്നും ആരും കാണാതെ ഓരോ തുള്ളി വീതം മറ്റൊരു ഗ്ലാസിലേക്ക് പകർത്തി.
ഭയത്തോടെ ചുറ്റും നോക്കി, അമ്മയില്ലെന്നുറപ്പിച്ച് കൈ അതിലേക്ക് ഇട്ട് പതിയെ തൊട്ട് നക്കിയപ്പോൾ കാഞ്ഞിരത്തിൻ്റെ പോലെയുള്ള കയ്പ്പ്.
ഛെ ഇതിനാണോ ഇവർ …..ഛെ നാക്കു വെളിയിലിട്ട് രണ്ടു മൂന്നു സ്പൂൺ പഞ്ചസാര നാക്കിൽ വച്ചു.
എന്നിട്ടും നാവിലേ കയ്പ്പ് കെട്ടടങ്ങിയില്ല. ശക്തി മരുന്നിന് കയ്പ്പായിരിക്കുമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
വീണ്ടും വീണ്ടും ശക്തി മരുന്നായി ഉശിരുള്ള കാളയുടെ കയ്പ്പ് സഞ്ചി ചേരിൽ ഇടം പിടിക്കുന്നത്, ഇറച്ചി വേവുന്ന മണം, ശക്തി മരുന്നുകൾ ഗ്ലാസ്സുകളിൽ പകർന്നാടുന്ന കാഴ്ചകൾ എല്ലാം കണ്ടു വളർന്നു. അറാംതരത്തിൽ പഠിക്കുമ്പോൾ കണ്ട ശക്തി മരുന്നിൻ്റെ കാഴ്ച ഒൻപതാം തരമായപ്പോൾ കാഴ്ചയ്ക്ക് മങ്ങലേൽക്കാത്ത പോലെ പടിഞ്ഞാറെ പറമ്പിൽ നിലകൊണ്ടു.
ശക്തി മരുന്ന് എടുക്കാൻ എത്തുന്നവർ പിണക്കത്തിലും ഇണക്കത്തിലും വേച്ചു വേച്ചു നീങ്ങുന്ന കാഴ്ചയും. ആഴ്ചകൾ പിന്നിട്ട ഒരു തിങ്കളാഴ്ച പ്രഭാതത്തിൽ ഒരു വാർത്ത കേട്ടു. അപ്പൻ്റെ പ്രിയപ്പെട്ട തങ്കച്ചൻ അറ്റായ്ക്ക് വന്നു മരിച്ചു. ! അന്നുവരെ കാളകട്ട് രക്തയോട്ടം സുഖമമാക്കുവെന്നും ഒരു രോഗവും വരുതാത്ത ഉശിരുള്ള മരുന്നാണന്നുള്ള അപ്പൻ്റെ ഗീർവാണം കാറ്റിൽ പറന്നുപൊങ്ങി. തങ്കച്ചൻ യാത്ര പോലും ചോദിക്കാൻ നില്ക്കാതെ പോയി. പിന്നീട് ഒരിക്കലും അടുക്കളച്ചേരിൽ കട്ട് സഞ്ചി തൂങ്ങിയാടുന്ന കാഴ്ചകൾ കണ്ടില്ല.
സി. ഗ്ലാഡിസ് HSS : ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിൽ 2 വർഷമായി മലയാളം അദ്ധ്യാപികയായി ജോലി ചെയ്തു. Ph: 9048026442
Leave a Reply