കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ അധ്യാപികയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്ത്. കഴിഞ്ഞ ഞായറാഴ്ചയാണ് എം.പി. മേരിയെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂൾ അധ്യാപികയായിരുന്നു മേരി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. പോസ്മോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് ബോധ്യപ്പെട്ടു. ആത്മഹത്യാകുറിപ്പൊന്നും പൊലീസിന് ലഭിച്ചില്ല. ദുരൂഹമരണത്തില്‍ പൊലീസ് കേസെടുത്തെങ്കിലും ദുരൂഹതയൊന്നും ഇതുവരെ കണ്ടെത്താനും സാധിച്ചില്ല.

ഇതിനിടയിലാണ് മരണത്തില്‍ സംശയമുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ സംഘടിച്ചത്. ആക്ഷന്‍കമ്മിറ്റി രൂപീകരിച്ച നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധം ഉള്‍പ്പടെയുള്ള സമരമാര്‍ഗത്തിലേക്ക് നീങ്ങുകയാണ്. ആത്മഹത്യ ചെയ്യേണ്ട സാഹചര്യം മേരി ടീച്ചര്‍ക്കില്ലെന്നാണ് ആക്ഷന്‍കമ്മിറ്റിയുടെ നിലപാട്. അസമയത്തുണ്ടായ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിക്കുന്നു.