സുജാതാ അനിൽ

പ്രണയിക്കുന്നുവെങ്കിൽ
ഒരു കറുത്തവനെത്തന്നെ
പ്രണയിക്കണം.
കാക്കക്കറുപ്പിലും
വെളുത്ത ചിരിയോടെ
കരിമഷിക്കണ്ണിൽ
നിറസ്നേഹം ചാലിച്ച്
കാറധരത്തിൽ
നറുമധു നിറച്ച്
അവൻ നിന്നിലേക്കുറ്റു നോക്കും.
മറ്റാർക്കും മനസിലാകാത്ത
ഭാഷയിലാപ്രണയം നട്ടുനനയ്ക്കണം.

പ്രണയദലങ്ങൾതുടുക്കുമ്പോൾ
പവിഴമല്ലിപ്പൂക്കളെപ്പോലെ ചിരിക്കണം.
ഇള വെയിലിനെപ്പോലെ
നൃത്തം ചെയ്യണം.
വേനൽ മഴപോലെ കുളിരണം.
സ്നിഗ്ദ്ധമായ അവന്റെ മുഖനൈർമല്യം മറ്റാർക്കും കാണാൻ കഴിയില്ല :
നിനക്കല്ലാതെ.

വേരോടിയ പ്രണയത്തെ
മണ്ണിളക്കത്താൽ തഴപ്പിക്കണം…
തായ് വേരുണങ്ങാതെ അവൻ നിങ്ങളെ ചേർത്തു നിർത്തും…
ഒരു വെയിലിലുംവാടാതെ
അവൻ തണലൊരുക്കും.
നീയൊരു മലർവസന്തമായ്
അവന്റെതണലിൽ ചിരിതൂകും.
നീയും അവനും ഒരേ സമയം പൂത്തു തളിർക്കും .

കാനന നിഗൂഢതയൊളിപ്പിക്കുന്ന
അവന്റെ കണ്ണുകളിൽ
വന്യമെങ്കിലും നിർമ്മല
സ്നേഹം ഒളിച്ചു കളിക്കും.
കാട് ചതിക്കില്ല :കറുപ്പും.
അവൻ പറയാതെ മന്ത്രിക്കും.
പുതു മണ്ണും പുതുമലരും സുഗന്ധവാഹിയായി
അവന്റെ ചുണ്ടുകളിലടയിരിക്കും.
ആ ചൂടിൽ കുഞ്ഞുനക്ഷത്രങ്ങൾ ഒന്നുമറിയാതെ കൺചിമ്മും..
നിന്റെ പ്രണയത്തെപ്പോലെ…

സുജാതാ അനിൽ

ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക. ഗവൺമെന്റ് ഹൈസ്കൂൾ പൂയപ്പള്ളി.കൊല്ലം.
ഭർത്താവ്-അനിൽകുമാർ
മക്കൾ -വിദ്യാർത്ഥികളായ ഗൗതം എ എസ് , ഗൗരി കല്യാണി.