കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ അടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. നടിയെ ആക്രമിച്ച സംഭവത്തിലോ പിന്നീട് പ്രതിയെ സംരക്ഷിക്കാനോ നാദിര്‍ഷ ഇടപെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് ഇത്. ദിലീപ് അന്വേഷണവുമായി സഹകരിക്കാത്തതിനാലാണ് കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തയ്യാറാകുന്നതെന്നാണ് വിവരം.

അമ്മ ഷോയുടെ റിഹേഴ്‌സലിനിടെ ദിലീപും ആക്രമണത്തിന് ഇരയായ നടിയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിച്ച താരങ്ങളെയും ചോദ്യം ചെയ്യും. ദൃകസാക്ഷികളായവരെയും ചോദ്യം ചെയ്യാന്‍ പദ്ധതിയുണ്ട്. കാക്കനാട്ട് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പള്‍സര്‍ സുനി വന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്തിലും ലക്ഷ്യയില്‍ എത്തിയതിനേക്കുറിച്ച് പരാമര്‍ശമുണ്ട്.

ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. ലക്ഷ്യയിലെ സിസിടിവ ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചിരിക്കുകയാണ്. അതേസമയം ദിലീപിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും. ജാമ്യാപേക്ഷയില്‍ അങ്കമാലി കോടതി ഇന്ന് വിധി പറയും.