ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യയിലെ ഡിജിറ്റൽ ഐഡി സംവിധാനമായ “ആധാർ”നെ യുകെയിലേക്കുള്ള മാതൃകയായി പരിശോധിക്കാൻ മുംബൈ സന്ദർശനത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ താൽപ്പര്യം പ്രകടിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. സ്റ്റാർമർ ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകണിയെ കാണുകയും വേണ്ട ചർച്ചകൾ നടത്തുകയും ചെയ്തു. ഇന്ത്യയുടെ ഡിജിറ്റൽ ഐഡി സംവിധാനത്തിന്റെ വേഗതയും ഭരണ സംവിധാനത്തിൽ അത് കൊണ്ടുവന്ന പരിവർത്തനങ്ങളും അവലോകനം ചെയ്യാനായിരുന്നു കൂടി കാഴ്ച . ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളിൽ ഭൂരിഭാഗത്തെയും ഉൾപ്പെടുത്തി 15 വർഷങ്ങളായി നടപ്പിലാക്കിയ ഈ പദ്ധതി ഭരണച്ചെലവും അഴിമതിയും കുറച്ച് ഏകദേശം £11 ബില്യൺ ലാഭം കൈവരിച്ചു എന്നതായാണ് വിലയിരുത്തൽ.
യുകെയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡിജിറ്റൽ ഐഡി സംവിധാനത്തിൽ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്താനുള്ള പദ്ധതി നിലവിൽ ഇല്ലെന്ന് സ്റ്റാർമറുടെ വക്താവ് വ്യക്തമാക്കി. ഇന്ത്യയിലെ പദ്ധതിയിൽ സ്വകാര്യതാ സംരക്ഷണം കുറവായതും ചിലർക്ക് ആധാർ ഇല്ലാത്തതിനാൽ ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടതുമാണ് വിവാദങ്ങൾക്കിടയാക്കിയത്. യുകെ സംവിധാനത്തിൽ ഉൾക്കൊള്ളലിനും സുരക്ഷിതത്വത്തിനും മുൻഗണന നൽകും എന്നും അത് തൊഴിൽ മേഖലയിൽ അനധികൃത ജോലികൾ തടയുന്നതിനായി നിർബന്ധിതമാക്കുമെന്നും ഇതിനെ കുറിച്ച് പ്രതികരിച്ച സ്റ്റാർമർ വ്യക്തമാക്കി.
സ്റ്റാർമർ മുംബൈയിൽ ബോളിവുഡ് താരമായ റാണി മുഖർജിയെ കണ്ടുമുട്ടിയതോടൊപ്പം, യാഷ് രാജ് ഫിലിംസിന്റെ മൂന്ന് പുതിയ ബോളിവുഡ് ചിത്രങ്ങൾ യുകെയിൽ ചിത്രീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ പദ്ധതികൾ 3,000-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ, ഇന്ത്യ-യുകെ വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സന്ദർശനത്തിൽ ഒപ്പുവെക്കുന്ന കരാറുകൾ വഴി ഏകദേശം 7,000 പുതിയ ജോലികൾ ഉണ്ടാകും എന്നും ഡൗൺിങ് സ്ട്രീറ്റ് അറിയിച്ചു.
Leave a Reply