ന്യൂസ് ഡെസ്ക്, മലയാളം യുകെ
കെന്റ് യൂണിവേഴ്സിറ്റിയിൽ മെനിംജൈറ്റിസ് പടർന്ന് പിടിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് പ്രത്യേക വാക്സിനേഷൻ പദ്ധതി ആരംഭിച്ചു . മരണങ്ങൾ ഉൾപ്പെടെ കേസുകൾ 15 ആയി ഉയർന്ന സാഹചര്യത്തിൽ ഇത് ഗുരുതരവും വേഗത്തിൽ വ്യാപിക്കുന്ന സാഹചര്യമായെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കി. ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് വാക്സിനേഷൻ ആരംഭിച്ച് ആവശ്യമെങ്കിൽ മറ്റ് വിഭാഗങ്ങളിലേക്കും വിപുലീകരിക്കാനാണ് തീരുമാനം.

മെനിംജൈറ്റിസ് ബി വാക്സിൻ യുകെയിൽ 2015 മുതൽ കുഞ്ഞുങ്ങൾക്ക് മാത്രമാണ് ലഭ്യമാകുന്നത്. അതിനാൽ 10 വയസ്സിന് മുകളിലുള്ള പലർക്കും പ്രതിരോധം ഇല്ലാത്ത സാഹചര്യമുണ്ട്. രോഗഭീതിയെ തുടർന്ന് സ്വകാര്യ വാക്സിനേഷൻ ആവശ്യകത കൂടിയതോടെ ഫാർമസികളിൽ സ്റ്റോക്ക് കുറയുന്നതായും റിപ്പോർട്ടുണ്ട്. രോഗം സമ്പർക്കത്തിലൂടെയാണ് പകരുന്നത്. ഒരുമിച്ച് താമസിക്കൽ, പാനീയങ്ങൾ പങ്കിടൽ എന്നിവ പ്രധാന കാരണങ്ങളാണ്. രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ സാധാരണ പനി ഉൾപ്പെടെയുള്ള രോഗങ്ങളോട് സാമ്യമുള്ളതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്നതും വെല്ലുവിളിയാകുന്നുണ്ട്.

രോഗവ്യാപനം തടയാൻ ആന്റിബയോട്ടിക് ചികിത്സ നിർദേശിച്ചിട്ടുണ്ട്. കാൻറർബറിയിലെ ഒരു നൈറ്റ് ക്ലബ്ബിൽ എത്തിയവർ ചികിത്സയ്ക്ക് മുന്നോട്ട് വരാൻ നിർദേശം നൽകിയിട്ടുണ്ട്. വേഗത്തിൽ ചികിത്സ ലഭിക്കാത്ത പക്ഷം രോഗം മണിക്കൂറുകൾക്കുള്ളിൽ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.











Leave a Reply