സംസ്ഥാനത്ത് രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ 108 ജീവനുകള്‍ പൊലിഞ്ഞു. ഇന്ന് മലപ്പുറം മറ്റത്തൂര്‍ ക്യാംപില്‍ ചികില്‍സ കിട്ടാതെ  സ്ത്രീ മരിച്ചു. പത്തനംതിട്ട പാണ്ടനാട് വയോധിക രക്ഷപ്പെടുന്നതിനിടെ വെള്ളത്തില്‍ വീണുമരിച്ചു. തൃശൂര്‍ ജില്ലയില്‍ 21പേരും മലപ്പുറം ഇടുക്കി ജില്ലയില്‍ 24പേര്‍ വീതവും മരിച്ചു. മലപ്പുറത്ത് 19പേരും മൂന്നാറില്‍ ഏഴും കോട്ടയത്ത് നാലുപേരും മരിച്ചു

വടക്കാഞ്ചേരി കുറാഞ്ചേരിയിൽ ഉരുൾപൊട്ടി നാലു വീടുകളിലെ 12 പേരടക്കം തൃശൂർ ജില്ലയിൽമാത്രം 21 മരണം. മലപ്പുറം ചെറുകാവ് ഐക്കരപ്പടിക്കു സമീപം രണ്ടു വീടുകളിലേക്കു മണ്ണിടിഞ്ഞുവീണു 12 പേരും അരീക്കോട് ഓടക്കയം ആദിവാസി കോളനിയിൽ ഉരുൾപൊട്ടലിൽ‌ ഏഴുപേരും മരിച്ചു. ഇടുക്കിയിൽ രണ്ടു ദിവസങ്ങളിലായി 24 മരണം. മൂന്നാറിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ ഏഴുപേരും നെടുങ്കണ്ടത്ത് ഉരുൾപൊട്ടലിൽ വീടു തകർന്ന് ഒരു കുടുംബത്തിലെ മൂന്നുപേരും മരിച്ചു

കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട വെള്ളികുളത്ത് ഉരുൾപൊട്ടി ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഒരാളെ കാണാതായി.സംസ്ഥാനമാകെ രണ്ടര ലക്ഷത്തിലേറെപ്പേർ ദുരിതാശ്വാസ ക്യാംപുകളിൽ. എറണാകുളം ജില്ലയിൽ മാത്രം 1.12 ലക്ഷം പേർ. പത്തനംതിട്ട ജില്ലയിൽ മൂന്നിൽ രണ്ടു ഭാഗവും വെള്ളത്തിൽ. കുട്ടനാട് കഴിഞ്ഞ മാസത്തേതിനെക്കാൾ ഗുരുതര സ്ഥിതിയിൽ. നാളേക്കുശേഷം മഴ കുറയുമെന്നു കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിലായി 87 സ്ഥലങ്ങളിൽ ഉരുൾപൊട്ടി. ആയിരങ്ങൾ വീടുകളിൽ ഒറ്റപ്പെട്ടു