മലപ്പുറം എടപ്പാളില്‍ സിനിമാതിയറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയാണ് കസ്റ്റഡിയിലായത്. ഒപ്പമെത്തിയ സ്ത്രീയുടെ അനുമതിയോടെയാണ് പീഡമെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. ഉന്നത സ്വാധീനമുള്ള പ്രതിക്കെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയാറായില്ലെന്ന് ആക്ഷേപമുയര്‍ന്നു. പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞമാസം 18നാണ് സിനിമ തിയറ്ററില്‍വച്ച് പത്തുവയുകാരിയായ പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടേയും ഒപ്പമുള്ളസ്ത്രീയുടേയും മധ്യത്തിലിരുന്ന അന്‍പത് വയസിലേറെ പ്രായമുള്ള വ്യക്തിയാണ് പെണ്‍കുട്ടിയെ മണിക്കൂറുകളോളം പീഡിപ്പിച്ചത്. നിഷ്കളങ്കഭാവത്തിലിരിക്കുന്ന കുട്ടിയെ ഉപദ്രവിച്ചത് ഒപ്പമുള്ള സ്ത്രീയുടെ അനുമതിയോടെയാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തം

കുട്ടിയുടെ ഒപ്പമെത്തിയ സ്ത്രീ അമ്മയാണോയെന്ന് വ്യക്തമല്ല. കുട്ടിക്കൊപ്പമുള്ള സ്ത്രീയേയും പീഡിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതിയെത്തിയ KL-46g 240 ബെന്‍സ് വാഹനത്തിലാണെന്നും സിസിടിവി ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷം കഴിഞ്ഞമാസം 26ന് ചൈല്‍ഡ് ലൈന്‍ ചങ്ങരംകുളം പൊലീസിന് പരാതി കൈമാറിയിട്ടുണ്ട്.

എന്നാല്‍ എളുപ്പം കണ്ടെത്താനാകാവുന്ന പ്രതിയായിട്ടും പൊലീസ് കേസെടുക്കാനോ അന്വേഷണം നടത്താനോ തയാറായില്ലെന്നാണ് പരാതി. കേസ് വൈകിപ്പിച്ചെന്ന പരാതി അന്വേഷിക്കാന്‍ തിരൂര്‍ ഡിവൈഎസ്പി ബിജു ഭാസ്കരനെ ചുമതലപ്പെടുത്തി. തുടരന്വേഷണത്തിനായി സ്ത്രീയേയും കുട്ടിയേയും പൊലീസ് കണ്ടെത്തേണ്ടതുണ്ട്. സംഭവത്തില്‍ പ്രതിേഷധിച്ച് യൂത്ത് കോണ്‍ഗ്രസ് ചങ്ങരംകുളം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.