കെവിൻ കൊലക്കേസിൽ മുങ്ങിമരണത്തിനും മുക്കിക്കൊലയ്ക്കും തുല്യസാധ്യത നൽകി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മുങ്ങിമരണമെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടില്‍ അസ്വാഭാവിക മരണത്തിനുള്ള സാധ്യതകളാണ് ഏറെയും. ശരീരത്തിലെ മുറിവുകളുടെ സ്വഭാവമാണ് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നത്. വിദഗ്ധ അഭിപ്രായത്തിനായി മെഡിക്കൽ ബോർഡിന്റെ സഹായം തേടാൻ പൊലിസ് തീരുമാനിച്ചു.

ശ്വാസകോശത്തില്‍ വെള്ളംകയറിയാണ് കെവിന്‍റെ മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തം. ശ്വാസകോശത്തിന്റെ ഒരു പാളിയിൽ നിന്നു 150 മില്ലിലിറ്ററും അടുത്തതിൽ നിന്നു 120 മില്ലിലിറ്ററും വെള്ളം ലഭിച്ചു. മുങ്ങിമരണം അല്ലെങ്കിൽ അബോധവസ്ഥയിലായ കെവിനെ പുഴയിൽ തള്ളി എന്ന രണ്ടു സാധ്യതകളാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ളത്.

തെന്‍മലയ്ക്ക് സമീപം ചാലിയക്കര പുഴയിലാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. പതിനാറ് മുറിവുകളാണ് കെവിന്‍റെ ശരീരത്തിലുള്ളത് ഇതൊന്നും പക്ഷെ മരണത്തിനിടയാക്കുന്നതല്ല. നെഞ്ചിലോ അസ്ഥികള്‍ക്കോ ഒടിവോ ചതവോ ഇല്ല. ആന്തരീകാവയവങ്ങള്‍ക്കും പരുക്കില്ല. സ്വാഭാവിക മുങ്ങിമരണമെന്ന് കരുതാന്‍ കാരണം ഇതൊക്കെയാണ്. എന്നാല്‍ വലത് കണ്ണിന്‍റെ മുകളിലേറ്റ ക്ഷതം ഉള്‍പ്പെടെയുള്ള പരുക്കുകള്‍ അസ്വാഭാവിക മരണത്തിലേക്ക് വിരല്‍ചൂണ്ടുന്നു. കണ്ണിലേറ്റ ഇടിയുടെ ആഘാതത്തില്‍ ബോധക്ഷയം സംഭവിക്കാന്‍ സാധ്യത ഏറെ.

കൂടാതെ നിലത്തുകൂടെ വലിച്ചിഴച്ചാലുണ്ടാകുന്ന മുറിവുകളും കെവിന്‍റെ ശരീരത്തിലുണ്ട്. ശ്വാസകോശത്തിൽ വെളളമുണ്ടെങ്കിലും മണൽതരിയോ ഇലയോ ഇല്ല. കാറിനുള്ളില്‍ വെച്ചുള്ള ആക്രമണത്തില്‍ ബോധം നഷ്ടപ്പെട്ട കെവിനെ അക്രമികള്‍ വലിച്ചിഴച്ച് പുഴയില്‍ മുക്കികൊന്നതാകാമെന്ന സംശയമാണ് ഇതിലൂടെ ബലപ്പെടുന്നത്.