ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സസെക്സിലെ ഡ്യൂക്കും ഡച്ചസുമായ ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്റെയും തുടർച്ചയായുള്ള വിമർശനങ്ങളിൽ ചാൾസ് രാജാവിനും കാമിലയ്ക്കും ആശങ്കയല്ല മറിച്ച് തളർച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് മെയിൽ പത്രം പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. രാജകുടുംബത്തിലെ മറ്റുള്ളവരുടെ പെരുമാറ്റത്തെക്കുറിച്ച് ഹാരിയും മേഗനും നിരന്തരം പരസ്യമായി നടത്തുന്ന പരാതികളിൽ നിരാശയും തളർച്ചയും വർദ്ധിക്കുന്നതായി ബക്കിംഗ്ഹാം കൊട്ടാരം വൃത്തങ്ങൾ ഇന്നലെ രാത്രി വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഹാരി – മേഗൻ ദമ്പതികൾ നെറ്റ്ഫ്ലിക്സിനൊപ്പം നിർമ്മിച്ച വിവാദപരമായ ഡോക്യുമെന്ററി സീരീസിന്റെ റിലീസിന് ദിവസങ്ങൾക്ക് മുമ്പാണ് ഈ അഭിപ്രായം മുന്നോട്ടു വന്നിരിക്കുന്നത്. ഇത് കൂടുതൽ പിരിമുറുക്കങ്ങക്ക് വഴിതെളിക്കുമെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.

ആറ് ഭാഗങ്ങളുള്ള പ്രോഗ്രാമിന്റെ ഒരു ട്രെയിലർ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയിരുന്നു. ഇതിൽ രാജകുടുംബവുമൊത്തുള്ള നിമിഷങ്ങളെ പരിഹസിക്കുകയും അതുപോലെ തന്നെ കൊട്ടാരവുമായുള്ള ദമ്പതികളുടെ ദുഷ്‌കരമായ ബന്ധത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ആറ് ഭാഗങ്ങളുള്ള പ്രോഗ്രാമിന്റെ ഒരു സ്‌ലിക്ക് ട്രെയിലർ കഴിഞ്ഞയാഴ്ച പുറത്തിറങ്ങി. വില്യമിന്റെയും കേയ്റ്റിന്റെയും ബോസ്റ്റൺ സന്ദർശനത്തിന്റെ രണ്ടാം ദിവസം ഓൺലൈനിൽ പോസ്റ്റ് ചെയ്ത ഈ ട്രെയിലർ ഹാരിയുടെയും മേഗന്റെയും രാജകുടുംബവുമായുള്ള ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.


എന്നാൽ ഹാരിയുടെയും മേഗൻെറയും തുടർച്ചയായിട്ടുള്ള വിമർശനത്തിൽ ചാൾസ് രാജാവും രാജ്ഞിയും കടുത്ത ദുഖത്തിലാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു . സെപ്തംബറിൽ എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരച്ചടങ്ങിൽ ഹാരി രാജകുമാരനെ പരമാവധി ഉൾപ്പെടുത്താൻ രാജകുടുംബം ആസൂത്രിതമായ നീക്കങ്ങൾ നടത്തിയെങ്കിലും ഇപ്പോൾ അവയെല്ലാം തന്നെ നിരർത്ഥകമായി തീർന്നിരിക്കുകയാണെന്നാണ് സൂചനകൾ . ഹാരി രാജകുമാരനും മേഗനും കൊട്ടാരത്തിൽ നിന്ന് അകന്ന് ഒരു പുതിയ ജീവിതം ആഗ്രഹിക്കുന്നുവെന്ന് പറയുന്നതിനിടയിൽ തന്നെ നടത്തിയ നിരവധി പൊതു അഭിമുഖങ്ങളുടെയും ടെലിവിഷൻ പ്രകടനങ്ങളുടെയും വിരോധാഭാസം കൊട്ടാരം സ്രോതസ്സുകൾ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്യുമ്പോൾ കൂടുതൽ വിവാദങ്ങൾക്ക് വഴിവക്കാനാണ് സാധ്യത.